Followers

Thursday, March 24, 2011

യുദ്ധം: ബൈബിളില്‍ 

* പ്രതികാരം നടത്തുക
* യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
* സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി
* സമ്പത്തൊക്കെയും കൊള്ളയിട്ടു
* തീയിട്ടു ചുട്ടുകളഞ്ഞു
* കൊന്നുകളവിൻ.
* കൊള്ള വിഭാഗിപ്പിൻ

1. അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു:
2. യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
3. അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ.
4. നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഓരോന്നിൽനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
5. അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
6. മോശെ ഓരോ ഗോത്രത്തിൽനിന്നു ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
7. യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
8. നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.
9. യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
10. അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
11. അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു.
12. ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽകൊണ്ടു വന്നു.
13. മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.
14. എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:
15. നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
16. ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു.
17. ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ.
18. പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.
19. നിങ്ങൾ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാർക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.
20. സകലവസ്ത്രവും തോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിൻ.
21. പുരോഹിതനായ എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു:
22. പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
23. വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം.
24. ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
25. പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
26. നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി
27. പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.
28. യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം.
29. അവർക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
30. എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുക്കേണം.
31. യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
32. യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും
33. എഴുപത്തീരായിരം മാടും
34. അറുപത്തോരായിരം കഴുതയും
35. പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
36. യുദ്ധത്തിന്നു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.
37. ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;
38. കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു;
39. കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു;
40. ആൾ പതിനാറായിരം; അവരിൽ യഹോവെക്കുള്ള ഓഹരി മുപ്പത്തി രണ്ടു.
41. യഹോവെക്കു ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.
42. മോശെ പടയാളികളുടെ പക്കൽ നിന്നു യിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്നു -
43. സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും
44. മുപ്പത്താറായിരം മാടും
45. മുപ്പതിനായിരത്തഞ്ഞൂറു കഴുതയും
46. പതിനാറായിരം ആളും ആയിരുന്നു -
47. യിസ്രായേൽമക്കളുടെ പാതിയിൽനിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്കു കൊടുത്തു.

(സംഖ്യാപുസ്തകം, അദ്ധ്യായം 31 വാക്യങ്ങള്‍ 1-47)

Wednesday, March 16, 2011

ദൈവത്തിന്റെ രാഷ്ട്രീയം

"കേരളത്തിന്റെ മതേതര മനസ്സിന് സമര്‍പ്പിച്ചിരിക്കുന്ന ഹമീദ് ചേന്നമംഗലൂരിന്റെ ദൈവത്തിന്റെ രാഷ്ട്രീയം (മാതൃഭൂമി ബുക്‌സ്) എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ വായിക്കാം. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഈ പഠനഗ്രന്ഥം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്." എന്ന മുഖവുരയോട് കൂടി ഫെയ്സ്ബുക്കിലെ 'ചില' ഗ്രൂപ്പുകളില്‍ -യുക്തിവാദികളാലും ചില മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരാലും- പ്രസിദ്ധീകരിക്കപ്പെട്ട 'ഒരു' ലേഖനത്തിലെ ചില പരാമര്‍ശങ്ങളോടുള്ള പ്രതികരണമാണിത്.


പ്രസ്തുത കൃതിയില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതുന്നു: "ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതെന്ന മൗദൂദിസ്റ്റ് വാദത്തിന്റെ കഴമ്പില്ലായ്മയിലേക്ക് വിരല്ചൂണ്ടുകകൂടി ചെയ്യുന്നുണ്ട്, ജമാഅത്തെ ഇസ്ലാമിയുടെ അരമന രഹസ്യങ്ങള് നന്നായി അറിയുന്ന ഹാശിം ഹാജി. 'എന്.ഡി.എഫിന്റെയും സിമിയുടെയും പി.ഡി.പിയുടെയുമൊക്കെ ദാര്ശനിക ഉപ്പാപ്പ'5 ജമാഅത്തെ ഇസ്ലാമിയാണെന്നു വിലയിരുത്തുന്ന ഗ്രന്ഥകാരന് എഴുതുന്നു:
'1969-ലോ 1970-ലോ ആയിരുന്നു തലശ്ശേരി കലാപം. കലാപാനന്തരം ഹല്ഖാ അടിസ്ഥാനത്തില് ആര്.എസ്.എസ്സിനെ നേരിടുന്നതിനുവേണ്ടി ആയോധനകല പരിശീലിപ്പിക്കാന് ജമാഅത്തെ ഇസ്ലാമി നേതൃത്വം അന്നൊക്കെ ആളെ നിയോഗിക്കുമായിരുന്നു. അതനുസരിച്ച്, എറണാകുളത്തു വന്ന ഗുരുക്കളെ കെ.കെ. മുഹമ്മദ് ഇസ്ലാഹിയുടെ സഹായത്തോടെ ഞാനാണ് താമസസൗകര്യവും ഭക്ഷണവും നല്കി സംരക്ഷിച്ചത്. എന്റെ കമ്പനിയിലെ ചില ജീവനക്കാരടക്കം പതിനഞ്ചു പേര് കളരിമുറകളും ആയോധനകലയും അഭ്യസിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചവര്ക്ക് അവാര്ഡുദാനവും നടത്തി.


'ഇന്ദിരാഗാന്ധി സര്ക്കാര് ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനായി പാവം ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചു എന്ന പ്രചാരണം ഇതോടെ അസ്ഥാനത്താകുന്നു. ജമാഅത്തെ ഇസ്ലാമി ഇരയല്ല, ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് എന്ന് ഇതു വ്യക്തമാക്കുന്നു.'6"



ഹമീദിന്റെ ഈ വാദത്തിന്‌ എം.എന്‍. കാരശ്ശേരി മറുപടി നല്‍കുന്നു: "1948-ലാണ്‌ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന്ന് നാളിതുവരെ തെളിവൊന്നുമില്ല. " (പേജ് 123, ഇസ്‌ലാമിക രാഷ്ട്രീയം വിമര്‍ശിക്കപെടുന്നു. മാതൃഭൂമി പ്രസിദ്ധീകരണം)


ഹമീദിന്റെ വാദത്തിന്‌ ഹമീദ് തന്നെ മറുപടി പറയുന്നു:
"ധാര്‍മ്മിക പോലീസായും (അശ്ലീല ചിത്രപ്രദര്‍ശാനം ​ആരോപിച്ച് തിയേറ്ററുകള്‍ കത്തിക്കുക, അപഥസഞ്ചാരം ആരോപിച്ച് സ്ത്രീകളെ മൊട്ടയടിക്കുക) മുസ്‌ലിം സാംകാരിക സംരക്ഷകരായും (റംസാന്‍ മാസത്തില്‍ ഹോട്ടലുകള്‍ ബലപ്രയോഗത്തിലൂടെ അടപ്പികുക, മുസ്‌ലിം യുവതിയെ പ്രേമവിവാഹം ചെയ്ത ഹിന്ദു യുവാവിനെ വധിക്കുക) ഇസ്‌ലാമിലെ വിയോജനശബ്ദത്തിന്റെ സംഹാരകരായും (ചേകന്നൂര്‍ മൌലവിയുടെ ഉന്മൂലനം) കമ്മ്യൂണിസത്തിന്റെ പ്രതിരോധകരായും (നദാപുരത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരില്‍ ഒളിഞ്ഞും തെളിഞ്ഞും പോരാടുക) സംഘപരിവാറിന്റെ അന്തകരായും (മാറാട് കൂട്ടക്കൊല) അത് വിവിധ രൂപങ്ങളില്‍ കേരളത്തില്‍ അതിന്റെ സംഘടിതസാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്. തല്‍പര കക്ഷികള്‍ പ്രചരിപ്പികുന്നത് പോലെ മുസ്‌ലിം തീവ്രവാദം ഒരു സാങ്കല്‍പിക പ്രതിഭാസമല്ല എന്നു സാരം." (പേജ് 53, ഭീകരതയുടെ ദൈവശാസ്ത്രം പൊതുസമൂഹത്തിന്റെ നിസ്സംഗത)


'മുസ്‌ലിം തീവ്രവാദം ഒരു സാങ്കല്‍പിക പ്രതിഭാസമല്ലെ'ന്നും അതൊരു പ്രത്യക്ഷ യാഥാര്‍ഥ്യമാണെന്നുമാണല്ലോ ഹമീദ് പറയുന്നത്. ഈ വാദത്തിന്നുള്ള തെളിവായി അദ്ദേഹം നിരത്തി വച്ച അഞ്ചിനത്തില്‍ പെട്ട സംഭവങ്ങളില്‍ ഏതിലാണ്‌ ജമാഅത്തിന്‌ പങ്കാളിത്തമുള്ളത് എന്ന്കൂടി പറയണം. അപ്പോള്‍ മാത്രമേ 1970 മുതല്‍ ആയോധനകലയില്‍ പരിശീലനം നേടിയവര്‍, ആ ശേഷി ഉപയോഗിച്ച് എന്ത് ചെയ്തുവെന്ന് മാലോകര്‍ക്ക് മനസ്സിലാവുകയുള്ളു.


ഹമീദിന്റെ വാദത്തിന്‌ ഹമീദ് തന്നെ വീണ്ടും മറുപടി പറയുന്നു: 'മാറാട് ഓപറേഷനു' പിന്നില്‍ പ്രവര്‍ത്തിച്ച മസ്തിഷ്ക-ബാഹുക്കളെക്കുറിച്ച് ഖണ്ഡിതമായി ഒന്നും പറയാന്‍ ഇപ്പോള്‍ വയ്യെങ്കിലും, സാഹചര്യത്തെളിവുകള്‍ വെച്ച് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളും സാമൂഹിക-രാഷ്ട്രീയ നിരീക്ഷകരും വിരല്‍ ചൂണ്ടുന്നത് എന്‍.ഡി.എഫ് എന്ന് നേഷനല്‍ ഡവലപ്മെന്റ് ഫ്രന്‍ഡിലേക്കാണ്‌. സംഭവത്തില്‍ ഇസ്‌ലാമിക രണോല്‍സുക സംഘമായ എന്‍.ഡി.എഫിനുണ്ടെന്നാരോപിക്കപ്പെടുന്ന പങ്ക് തള്ളിക്കളയാന്‍ നിയമപാലക വൃത്തങ്ങള്‍ തയ്യാറായിട്ടുമില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒട്ടേറെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുണ്ടെന്ന വസ്തുത എന്‍.ഡി.എഫ്-ലീഗ് കൂട്ടുകെട്ട് ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നതിന്റെ സൂചനയായി വേണം കാണാന്‍. സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും അനുഭാവികളായി പുറത്തറിയപ്പെടുന്ന ചിലരും എന്‍.ഡി.എഫിന്റെ പ്രവര്‍ത്തകരായുണ്ട് എന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിന്നര്‍ത്ഥം മുസ്‌ലിം ലീഗിനെ അല്‍പാല്‍പം വിഴുങ്ങാന്‍ മാത്രമല്ല മതേതര പാര്‍ട്ടികളില്‍ പോലും സമര്‍ത്ഥമായി നുഴഞ്ഞു കയറാനും എന്‍.ഡി.എഫിന്‌ സാധിക്കുന്നു എന്നണ്‌. (പേജ് 47, മതം, രാഷ്ട്രീയം, ജനാധിപത്യം)


മറാട് കലാപത്തില്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം എന്നീ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് ഹമീദ് സമ്മതിക്കുന്നു. ഇത് എന്‍.ഡി.എഫ് മുസ്‌ലിം ലീഗിനെ അല്‍പാല്‍പമായി വിഴുങ്ങുന്നതിന്റെയും സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളില്‍ അവര്‍ നുഴഞ്ഞു കയറിയതിന്റെയും തെളിവാണെന്ന് അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. എന്നാല്‍ എന്‍.ഡി.എഫിന്‌ ജമാഅത്തെ ഇസ്‌ലാമിയെ അല്‍പം പോലും വിഴുങ്ങാനോ അതിന്റെ ഉള്ളില്‍ നുഴഞ്ഞു കയറാനോ സാധിച്ചിട്ടില്ല. എന്‍.ഡി.എഫിന്റെ വിവിധ രാഷ്ട്രീയ കക്ഷികളിലേക്കുള്ള നുഴഞ്ഞു കയറ്റം ഒരു ഇഷ്യൂ ആയപ്പോള്‍ മുസ്ലിം ലീഗില്‍ ദ്വയാംഗത്വം അംഗീകരിക്കുകയില്ലെന്ന് അന്നത്തെ ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷന്‌ പറയേണ്ടി വന്നു; ജമാഅത്ത് അമീറിന്ന് ഒരിക്കലും അങ്ങനെ പറയേണ്ടി വന്നിട്ടില്ല. ഇതൊക്കെ ഹമീദിനും അറിയാവുന്ന കാര്യങ്ങളാണ്‌. എന്നാലും ജമാഅത്താണ്‌ എന്‍.ഡി.എഫിനെ സൃഷ്ടിച്ചത് എന്ന വാദത്തിന്‌ ഒരു കുറവും ഇനിയും വരുത്തിയിട്ടില്ല. ഒരു കാലത്തും വരുത്തുകയുമില്ല. മുസ്‌ലിം തീവ്രവാദത്തിന്റെ പ്രത്യക്ഷ അടയാളമായി ഹമീദ് ചൂണ്ടിക്കാണിച്ചവയില്‍ ഒന്നിലേറെ സംഭവങ്ങളില്‍ അനിഷേധ്യമായ പങ്കാളിത്തം വഹിച്ച മുസ്‌ലിം ലീഗിന്റെ, സംസ്ഥാന സെക്രട്ടരി എം.കെ. മുനീറാണ്‌ ഹമീദിന്റെ മേല്‍ പറഞ്ഞ പുസ്തകം പ്രകാശനം ചെയ്തിട്ടുള്ളത്. ഹമീദും മുനീറും ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന കടുത്ത വൈരുദ്ധ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ജമാഅത്തെ ഇസ്‌ലാമിയോടുള്ള ശത്രുതയാണ്‌ ഇരുവരെയും ഒന്നിപ്പിക്കുന്ന പൊതു ഘടകം.


ഹമീദ് പറയുന്നു: "ഇന്ദിരാഗാന്ധി സര്ക്കാര് ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനായി പാവം ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചു എന്ന പ്രചാരണം ഇതോടെ അസ്ഥാനത്താകുന്നു. ജമാഅത്തെ ഇസ്ലാമി ഇരയല്ല, ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് എന്ന് ഇതു വ്യക്തമാക്കുന്നു."


ഇത് ഏറ്റ്പറയുന്ന ഹമീദ് ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍ക്കേണ്ടതുണ്ട്:


"ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിന്ന് വേണ്ടിയാണ്‌ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്" ഈ പ്രസ്താവന ആരുടേതാണ്‌?
1970-ല്‍ ആയോധനകല അഭ്യസിച്ചവര്‍ ഇന്നേതായാലും വാര്‍ദ്ധക്യം പ്രാപിച്ചിരിക്കുമല്ലോ. ജമാഅത്ത് ഈ പരിശീലനം ഇപ്പോഴും തുടരുന്നുണ്ടോ?
മേല്‍ പറഞ്ഞ ആയോധനകലയുടെ പരിശീലനക്കാര്യം കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്തിനെതിരെ വല്ല നടപടിയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ?
ജമാഅത്തിന്റെ ആയോധന പരിശീലന കേന്ദ്രങ്ങളില്‍ എത്രയെണ്ണം സര്‍ക്കാര്‍ പൂട്ടിച്ചിട്ടുണ്ട്?
ആയോധന പരിശീലനം/പരിശീലന കേന്ദ്രം നടത്തിയതിന്ന് ജമാഅത്തിനെതിരെ എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്?
ഏതെല്ലാം പ്രദേശത്ത് നിന്നായി എത്ര പ്രവര്‍ത്തകര്‍ ഇവയില്‍ പ്രതികളായിട്ടുണ്ട്?
വല്ലപ്പോഴും വല്ല ആയുധങ്ങളും ജമാഅത്ത് കേന്ദ്രങ്ങളില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്നോ പിടിക്കപ്പെട്ടിട്ടുണ്ടോ?
ആര്‍.എസ്.എസ്സിനെപോലെ ആയോധനകല അഭ്യസിച്ച ജമാഅത്ത് പ്രവര്‍ത്തകര്‍, ഇന്ന് വരെ ഒരു അക്രമത്തില്‍ പോലും പങ്കാളിയായതായി തെളിയിക്കാന്‍ കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്‌?
ഈ ചോദ്യങ്ങള്‍ക്കൊന്നും തൃതികരമായ ഉത്തരം നല്‍കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍, 'ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി' എന്ന താങ്കളുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ?


സമാപനം: ഒരു സംഘടനയുമായി തെറ്റിപ്പിരിയുന്ന ഒരാള്‍ക്ക് ആ സംഘടനയോട് പകയുണ്ടാവുക സ്വാഭാവികമാണ്‌. ഇങ്ങനെയൊരാള്‍ വൈരനിര്യാതനബുദ്ധിയോടെ നടത്തിയ ചില കള്ളപ്രചാരണങ്ങള്‍ മാത്രമാണ്‌ ഹമീദിന്റെ ആവനാഴിയിലെ ഏറ്റവും ശക്തമായ, ജമാഅത്ത് വിരുദ്ധ ആയുധം! ഒരു ബുദ്ധിജീവിയുടെ ഗതികേടെന്നല്ലാതെ എന്ത് പറയാന്‍?

കെ.കെ.ആലിക്കോയ


ജമാഅത്തെ ഇസ്‌ലാമി, സി.പി.എം, തീവ്രവാദം
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

Monday, March 14, 2011

ആയിശയും മുലകുടി ബന്ധവും 

(മുലകുടിബന്ധത്തെച്ചൊല്ലി പ്രവാചകപത്നി ആയിശക്കെതിരായി നടത്തപ്പെടുന്ന കുപ്രചരണം വിലയിരുത്തുന്നു.)

സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'സീറത്തേ ആയിശ' (1920) എന്ന കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് എം.പി.അബ്ദുര്‍റഹ്‌മാന്‍ കുരിക്കളാണ്‌. 'ഹസ്രത്ത് ആയിശ (റ)' എന്ന പേരില്‍ ഹാദി പബ്ലിക്കേഷന്‍സ്, മഞ്ചേരി പ്രസാധീകരിച്ച മൂന്നാം പതിപ്പാണ്‌ (1986) എന്റെ പക്കലുള്ളത്. പിന്നീടാണ്‌ ഇത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചത്.

ഗ്രന്‍ഥത്തില്‍ 'സമകാലിന്നരുമായുള്ള അഭിപ്രായ വ്യത്യാസം' എന്നൊരു അദ്ധ്യായമുണ്ട്. പ്രഗല്‍ഭരായ മറ്റ് സഹാബികളുമായി ആയിശക്ക് അഭിപ്രായ വ്യത്യാസമുണ്ടയിരുന്ന 31 കാര്യങ്ങള്‍ ഇതില്‍ നിരത്തിയിരിക്കുന്നു. രണ്ട് കോളാങ്ങളിലായാണ്‌ വിവരിച്ചത്. ഒന്നാം കോളത്തില്‍ ആയിശയുടെ അഭിപ്രായം. രണ്ടാം കോളത്തില്‍ എതിര്‍ ഭാഗത്തുള്ളതാരെന്നും അവരുടെ അഭിപ്രായമെന്തെന്നും വിവരിച്ചിരിക്കുന്നു.

ഇതില്‍ ഒരിനം (നമ്പര്‍ 25) ഇതാണ്‌: 'പ്രായപൂര്‍ത്തി വന്ന മനുഷ്യനാണെങ്കിലും ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നത് മൂലം അവളുമായി മുലകുടി ബന്ധം ഉണ്ടായിത്തീരും.' ആയിശയുടെ ഈ അഭിപ്രായത്തിന്റെ മറുവശത്ത് നില്‍ക്കുന്നത് നബിയുടെ മറ്റ് ഭാര്യമാരാണ്‌. അവരുടെ വീക്ഷണപ്രകാരം പ്രായപൂര്‍ത്തി വന്നയാള്‍ ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നതിലൂടെ അവളുമായി മുലകുടി ബന്ധം സ്ഥാപിതമാവുകയില്ല.

ഈ കര്‍മ്മശാസ്ത്ര പ്രശ്നത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ ഗ്രന്‍ഥകര്‍ത്താവ് ഒരു അടിക്കുറിപ്പെഴുതിയിരിക്കുന്നു. അതിങ്ങനെയാണ്‌:

"അബൂ ഹുദൈഫ എന്ന സഹാബിക്ക് സാലിം എന്ന് പേരായ പ്രായപൂര്‍ത്തി വരാത്ത ഒരടിമയുണ്ടായിരുന്നു. മൌലാ അബൂ ഹുദൈഫ എന്ന പേരില്‍ അദ്ദേഹം പ്രശസ്തനാണ്‌. അദ്ദേഹം തന്റെ യജമാനന്റെ വീട്ടില്‍ താമസിച്ചു വന്നു. സ്ത്രീകള്‍ക്കിടയില്‍ വന്നും പോയുമിരിക്കും. അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല ബിന്‍ത് സുഹൈല്‍ അയാളുടെ മുമ്പില്‍ പര്‍ദ്ദ ആചരിച്ചിരുന്നില്ല. സാലിമിന്ന് പ്രായപൂര്‍ത്തി വന്നിട്ടും മുമ്പത്തെപ്പോലെ ഭാര്യ അയാളുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കാതിരുന്നത് ഭര്‍ത്താവിന്‌ ഇഷ്ടമായില്ല.
ആ സ്ത്രീ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി ഇപ്രകാരം അപേക്ഷിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഇപ്പോള്‍ സാലിമിന്ന് പ്രായപൂര്‍ത്തി വന്നിരിക്കുന്നു. ഞാന്‍ അയാളുടെ മുമ്പാകെ വരുന്നത് അബൂ ഹുദൈഫക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'
അതിന്‌ തിരുമേനി ഇപ്രകാരം പറഞ്ഞു: 'സാലിമിന്ന് നീ മുല കൊടുക്കുക. എന്നാല്‍ അബൂ ഹുദൈഫയുടെ വിഷമം നീങ്ങും.'
അബൂ ഹുദൈഫയുടെ ഭാര്യ അങ്ങനെ ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ വിഷമം യഥാര്‍ത്ഥത്തില്‍ തന്നെ നീങ്ങി.

"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്‍ത്തി വന്ന ആള്‍ മുല കുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആയിശ (റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അനുവാദം അബൂ ഹുദൈഫയുടെ ഭാര്യക്കും സാലിമിന്നും നബി (സ) പ്രത്യേകമായി നല്‍കിയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ ഇമാമുകളില്‍ ദാവൂദ് ളാഹിരി ഒഴിച്ച് ഭൂരിപക്ഷം ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ദാവൂദ് ളാഹിരി മാത്രമാണ്‌ മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആയിശയുടെ അഭിപ്രായം സ്വീകരിച്ചിട്ടുള്ളത്. ശൈശവ കാലത്തെ മുലകുടി കൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍ നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും മുലകുടി കാലം രണ്ട് വര്‍ഷമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആയിശ (റ) യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല. (ശറഹ് മുസ്‌ലിം, നവവി.)"

ഈ ആശയങ്ങള്‍ അദ്ദേഹം ഇമാം നവവിയുടെ ശര്‍ഹ് മുസ്‌ലിമില്‍ നിന്ന് ഉദ്ധരിക്കുകയാണ്‌ ചെയ്തിരിക്കുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്:

1. സാലിമിന്ന് പ്രായപൂര്‍ത്തിയാകുന്നതിന്ന് മുമ്പാണ്‌, അടിമയെന്ന നിലയില്‍ അവനെ അബൂഹുദൈഫക്ക് ലഭിക്കുന്നത്.
2. വീട്ടിലെ ഒരു കുട്ടിയെപ്പോലെ അവന്‍ വളരുന്നു.
3. അങ്ങനെ അവരുടെ കൂടെ കഴിയവെ അവന്ന് പ്രായപൂര്‍ത്തിയായി.
4. അപ്പോള്‍ അവന്റെ മുമ്പില്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്‌ല പര്‍ദ്ദയില്ലാതെ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്‌ ഇഷ്ടമായില്ല.
5. സഹ്‌ല നബിയോട് ഇക്കാര്യം ഉണര്‍ത്തിക്കുകയും ഒരു പരിഹാരം തേടുകയും ചെയ്തു.
6. സഹ്‌ലയോട് നബി നിര്‍ദ്ദേശിച്ചത് ഇപ്രകാരമായിരുന്നു: അവന്ന് മുല കൊടുക്കുക; അതിലൂടെ അവനെ മുലകുടി ബന്ധത്തിലിള്ള സന്താനമാക്കുക.
7. സഹ്‌ല അതനുസരിച്ച് പ്രവര്‍ത്തിച്ചു; അതോടെ ഹുദൈഫയുടെ പ്രയാസം തീരുകയും ചെയ്തു.

രക്തബന്ധം, മുലകുടിബന്ധം ഇവ രണ്ടിനും ഇസ്‌ലാം വലിയ വില കല്‍പ്പിക്കുന്നുണ്ട്. ഒരിക്കല്‍ ആയിശയെ കാണാന്‍ അഫ്‌ലഹ് അനുവാദം ചോദിച്ചു. അവര്‍ അയാള്‍ക്ക് മുമ്പില്‍ പര്‍ദ്ദയണിഞ്ഞിരുന്നു. ഇതിനെക്കുറിച്ച് നബിയോട് അവര്‍ സംസാരിച്ചു. അപ്പോള്‍ നബി പറഞ്ഞത് അഫ്‌ലഹിന്ന് മുമ്പില്‍ ആയിശ പര്‍ദ്ദയണിയേണ്ടതില്ലെന്നായിരുന്നു. കാരണം അഫ്‌ലഹ് ആയിശയുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്‌. കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും പവിത്രമാകുമെന്ന് നബി അവരെ അറിയിക്കുകയും ചെയ്തു.

ഹദീസില്‍ നിന്ന് കര്‍മ്മശാസ്ത്ര വിധികള്‍ കണ്ടെത്തുന്നത് ശ്രമകരമായ ഒരു ജോലിയാണ്‌. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

വെള്ളിയാഴ്ച പള്ളികളില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഖുതുബ-പ്രസംഗം-യുടെ ഭാഷ ഏതായിരിക്കണമെന്നത് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ ഒരു തര്‍ക്ക വിഷയമാണല്ലോ. അറബി വേണോ അതല്ല മലയാളമാണോ വേണ്ടത്? രണ്ട് വിഭാഗവും പ്രവാചകനെ പിന്‍പറ്റണമെന്ന വീക്ഷണക്കാരാണ്‌.
അത്കൊണ്ട് ഒരു വിഭാഗം പറയുന്നു: പ്രവാചകന്‍ അറബിയിലാണ്‌ ഖുതുബ നിര്‍വ്വഹിച്ചത്; അതിനാല്‍ അറബിയില്‍ തന്നെ ഖുതുബ നിര്‍വ്വഹിക്കണം. അതാണ്‌ പ്രവാചകമാതൃക.
രണ്ടാമത്തെ വിഭാഗം പറയുന്നു: പ്രവാചകന്‍ ഖുതുബ നിര്‍വ്വഹിച്ചത് തന്റെ സദസ്യരുടെ ഭാഷയിലാണ്‌; അതിനാല്‍ ഇവിടെ സദസ്യരുടെ ഭാഷയായ മലയാളത്തിലാണ്‌ ഖുതുബ നിര്‍വ്വഹിക്കേണ്ടത്; അതാണ്‌ പ്രവാചകമാതൃക.

പ്രവാചകചര്യ പിന്‍പറ്റണമെന്ന് തന്നെയാണ്‌ ഇരു വിഭാഗവും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രവാചകചര്യയെ അവര്‍ വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിക്കാണുന്നു.

ഇതേ പോലെ വ്യത്യസ്ത കോണുകളില്‍ നിന്ന് വിലയിരുത്തുമ്പോഴുള്ള അഭിപ്രായാന്തരങ്ങളാണ്‌ മുലകുടി വിഷയത്തിലുമുള്ളത്. പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞ സാലിമിന്ന് മുല കൊടുക്കാനും അതിലൂടെ അവനെ സന്താനമാക്കാനും നബി സഹ്‌ലക്ക് നല്‍കിയ അനുമതിയെ ആയിശ കണക്കാക്കുന്നത് ഒരു പൊതു വിധിയായിട്ടാണ്‌. എന്നാല്‍ പ്രവാചകന്റെ മറ്റ് പത്നിമാരും ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മഹാ ഭൂരിപക്ഷവും ഇതൊരു പ്രത്യേക വിധിയായി കണക്കാക്കുന്നു. ഈ പ്രത്യേക വിധിക്ക് ഒരു കാരണമുണ്ട്. അത് വിശദീകരിക്കാം:

ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോരദരിയുടെ മകളെ സാലിമിന്ന് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെയാണ്‌ ദത്തു പുത്രന്മാരെ മക്കാളായി കണക്കാക്കാന്‍ പാടില്ലെന്ന ഖുര്‍ആനിക കല്‍പ്പന വരുന്നത്.
അപ്പോള്‍ അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല നബിയെ സമീപിച്ചു പറഞ്ഞു: സാലിമിനെ ഞങ്ങള്‍ മകനായിട്ടാണ്‌ കണക്കാക്കി വന്നത്. ഞാന്‍ പര്‍ദ്ദ ധരിക്കാത്തപ്പോഴും അവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞങ്ങള്‍ക്കാകട്ടെ ഒരു വീടേയുള്ളു. അവന്റെ കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്‌?
നബി പറഞ്ഞു: 'അവന്ന് നീ അഞ്ച് തവണ മുലപ്പാല്‍ കൊടുക്കുക. നിന്റെ മുലപ്പാല്‍ മൂലം അവന്‍ നിനക്ക് (വിവാഹ ബന്ധം) നിഷിദ്ധമായവനാകും.'

സഹ്‌ല തന്റെ മുലപ്പാല്‍ ഒരു പാത്രത്തില്‍ കറന്നെടുക്കുകയും അത് സാലിമിന്ന് നല്‍കുകയും അവനത് കുടിക്കുകയും ചെയ്യുകയെന്നാണ്‌ ഇവിടെ 'മുലകൊടുക്കുക' എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്.

അതിന്‌ ശേഷം, മുലകുടി ബന്ധത്തിലുള്ള മകനായിട്ടാണ്‌ സഹ്‌ല അവനെ കണ്ടിരുന്നത്.
ഈ സംഭവം തെളിവായി സ്വീകരിച്ചു കൊണ്ടാണ്‌ പ്രായപൂര്‍ത്തിയായവന്ന്‌ മുലപ്പാല്‍ കൊടുത്താലും മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് ആയിശ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ താല്‍പര്യപ്പെടുന്ന ചിലര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തന്റെ സഹോദരി ഉമ്മു കുല്‍സൂമിനോടും സഹോദരന്റെ പെണ്‍മക്കളോടും ആയിശ നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ തന്റെ ബന്ധുക്കളായി മാറുന്ന അവര്‍ക്ക് തന്റെ അടുക്കല്‍ വരാനുള്ള തടസ്സം നീങ്ങാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്.
എന്നാല്‍ ഇത്തരം മുലകുടി ബന്ധം പ്രവാചകന്റെ മറ്റ് പത്നിമാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ വീക്ഷണത്തില്‍, പ്രവാചകന്റെ നിര്‍ദ്ദേശമനുസരിച്ച് സാലിമിന്ന്‌ സഹ്‌ല മുലപ്പാല്‍ കൊടുത്തതും അതിലൂടെ ബന്ധം സ്ഥാപിച്ചതും അവര്‍ക്ക് നല്‍കിയ ഒരു പ്രത്യേക ഇളവ് മാത്രമാണ്‌; അല്ലാതെ ഒരു പൊതു നിയമം ആയിരുന്നില്ല. (മുവത്വ 1287)

അബൂ ഹുദൈഫയുടെയും സഹ്‌ലയുടെയും മകനെപ്പോലെയാണ്‌ സാലിം അവരുടെ വീട്ടില്‍ വളര്‍ന്നത്. അവന്ന് പ്രായപൂര്‍ത്തിയായ ശേഷം സഹ്‌ല അവന്ന് മുമ്പില്‍ പര്‍ദ്ദയണിയണമെന്ന് അബൂഹുദൈഫ പറഞ്ഞപ്പോള്‍ സഹ്‌ലക്ക് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവരുടെ വീക്ഷണത്തോട് പ്രവാചകനും യോജിക്കുന്നു. അതോടൊപ്പം അവര്‍ക്കൊരു മനശ്ശാസ്ത്ര ചികില്‍സ വിധിക്കുകയും ചെയ്യുന്നു; അതാണ്‌ സാലിമിന്റെ മുലകുടി.

ഇമാം മാലികിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ആയിശ ഈ വിഷയത്തില്‍ ഒരു ഒറ്റപ്പെട്ട നിലപാട് സ്വീകരിക്കാണുണ്ടായ കാരണം വീക്ഷണവ്യത്യാസമാണെന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ വിമര്‍ശകന്മാര്‍ അവര്‍ക്ക് മേല്‍ ചൊരിയുന്ന വൃത്തികെട്ട ആക്ഷേപ ശകാരങ്ങള്‍ അര്‍ത്ഥശൂന്യവും ദുരുപദിഷ്ടവുമാണെന്ന് കാണാന്‍ കഴിയും.

ഇത് മനസ്സിലാക്കാന്‍ അവര്‍ ജീവിച്ചിരുന്ന സമൂഹം അവരെ കണ്ടിരുന്നത് എങ്ങെനെയാണെന്ന് നോക്കാം:

അബൂ മൂസല്‍ അശ്-അരി പറയുന്നു: മുഹമ്മദ് നബിയുടെ അനുചരന്മാരായ ഞങ്ങള്‍ക്ക് ഒരു വിഷയത്തെപ്പറ്റി സംശയം ജനിക്കുകയും അങ്ങനെ അതുമായി ആയിശയെ സമീപിക്കുകയും ചെയ്താല്‍ അത് സംബന്ധിച്ച് അവരില്‍ നിന്ന് എന്തെങ്കില്‍ വിവരം കിട്ടതെ പോകാറില്ല. (തിര്മിദി)

ഇമാം സുഹ്‌രി പറയുന്നു: ആയിശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള ആളായിരുന്നു. നബിയുടെ അനുചരന്മാരിലെ പ്രമുഖന്മാര്‍ പോലും അവരോട് അറിവ് അന്വേഷിക്കാറുണ്ടായിരുന്നു.

ഉര്‍വഃ ബിന്‍ സുബൈര്‍ പറയുന്നു: ഖുര്‍ആന്‍, അനന്തരാവകാശ നിയമം, അനുവദനീയ കാര്യങ്ങള്‍, കര്‍മ്മശാസ്ത്രം, കവിത, വൈദ്യം, അറബി പുരാണങ്ങള്‍, ഗോത്രചരിത്രം എന്നിവയിലൊന്നും ആയിശയെക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. (സുര്‍ഖാനീ)

ഇമാം സുഹ്‌രീ പറയുന്നു: ജനങ്ങളുടെ അറിവും നബി പത്നിമാരുടെ അറിവും ശേഖരിച്ചാല്‍ കൂട്ടത്തില്‍ ഏറ്റവും വിശാലം ആയിശയുടെ അറിവായിരിക്കും.

പ്രവാചകശിഷ്യന്മാരും അടുത്ത തലമുറയുമുള്‍ക്കൊള്ളുന്ന ഭക്തന്മാരായ ആ സമൂഹത്തിന്റെ കാഴ്ചപാടനുസരിച്ച് ആയിശ ഒരു ഉന്നത പണ്ഡിതയും പ്രഗല്‍ഭ അദ്ധ്യാപികയുമായിരുന്നു. സമൂഹം എന്തിനാണ്‌ അവരെ സമീപിച്ചിരുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാകാം.

സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതുന്നു: "പര്‍ദ്ദയുടെ കാര്യത്തില്‍ അവര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദ സംബന്ധിച്ച ഖുര്‍ആന്‍ വാക്യം അവതരിച്ച ശേഷം നിര്‍ബന്ധ പൂര്‍വ്വം അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്‍ക്ക് വിജ്ഞാനം ​സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നു വരാന്‍ സൌകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുല കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ്‌ അവര്‍ അതിന്ന് സ്വീകരിച്ച മാര്‍ഗ്ഗം. അങ്ങനെ ആ കുട്ടികള്‍ക്ക് ആയിശ മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ. പിന്നീട് അവരുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കേണ്ടി വരുകയില്ല. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ആവര്‍ക്കുമിടയില്‍ എപ്പോഴും തിരശ്ശീല തൂങ്ങിയിരുന്നു." (സീറത്തേ ആയിശ)

ഭൂരിപക്ഷത്തിനെതിരായ ഒരു വീക്ഷണം ആയിശ മുലകുടി ബന്ധത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചുവെന്നത് ശരിയാണ്‌. എന്നാല്‍, വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ മാര്‍ഗ്ഗം സ്വീകരിച്ചത്.

കന്യകയോ വിവാഹിതയോ ആയ ഏത് സ്ത്രീക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞിനെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകണം; അപ്പോഴേ സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു എന്ന് പ്രചരിപ്പിക്കുന്ന യുക്തിവാദികളാണ്‌ മേല്‍ ചരിത്ര വസ്തുതകളുപയോഗിച്ച് ആയിശക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ ഒരു നിഷ്പക്ഷമതിയ്ക്ക് ഒട്ടും പ്രയാസമില്ല.

കെ.കെ. ആലിക്കോയ

ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളോ?

അല്ല, ഈ ഖുര്‍ആന്‍ ഇയാള്‍ സ്വയം രചിച്ചതാണെന്നാണോ ഇവര്‍ പറയുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കാന്‍ വിചാരിക്കുന്നില്ല എന്നതത്രെ യാഥാര്‍ഥ്യം. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍, ഇമ്മട്ടിലൊരു വചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ. (ഖുര്‍ആന്‍ 52:33-34)

അതായത്, ഇത് മുഹമ്മദീയ വചനമല്ല എന്നതുമാത്രമല്ല കാര്യം. ഇത് മാനുഷിക വചനമേയല്ല എന്നതത്രെ സത്യം. ഇത്തരം വചനങ്ങള്‍ വിരചിക്കുക മനുഷ്യ കഴിവിന്നതീതമാകുന്നു. നിങ്ങളിത് മനുഷ്യവചനംതന്നെ എന്ന് വാദിക്കുന്നുവെങ്കില്‍ ഏതെങ്കിലും ഒരു മനുഷ്യന്‍ ഇത്തരം വചനങ്ങള്‍ രചിച്ചിട്ടുള്ളതായി ചൂണ്ടിക്കാണിച്ചുതരിക. ഈ വെല്ലുവിളി ഖുറൈശികളോട് മാത്രമുള്ളതല്ല. ലോകത്തെങ്ങുമുള്ള നിഷേധികളോട് ഈ സൂക്തത്തിലൂടെ ആദ്യമായി ഉയര്‍ത്തപ്പെട്ടതാണീ വെല്ലുവിളി. ഇതിനുശേഷം മൂന്നുവട്ടം വിശുദ്ധ മക്കയില്‍വെച്ചും പിന്നീട് അവസാനമായി മദീനയില്‍വെച്ചും ഈ വെല്ലുവിളി ആവര്‍ത്തിച്ചിട്ടുണ്ട് (യൂനുസ് 38 10:38 , ഹൂദ് 13 11:13 , ബനീഇസ്രാഈല്‍ 88 17:88 , അല്‍ബഖറ 23 2:23 സൂക്തങ്ങള്‍ നോക്കുക). പക്ഷേ, അന്ന് ആര്‍ക്കും അതിനു മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അതിനുശേഷം ഇന്നുവരെയും ഖുര്‍ആനിനു തുല്യം ഒരു മനുഷ്യരചന അവതരിപ്പിക്കാന്‍ ഒരാളും ധൈര്യപ്പെട്ടിട്ടുമില്ല. ചിലയാളുകള്‍ ഈ വെല്ലുവിളി യഥാരൂപത്തില്‍ സ്വീകരിക്കാതിരിക്കുന്നതിന് ഇങ്ങനെ ന്യായം പറയുന്നുണ്ട്: ഖുര്‍ആന്‍ മാത്രമല്ല, ഒരാളുടെ ശൈലിയില്‍ മറ്റാര്‍ക്കും ഗദ്യമോ പദ്യമോ എഴുതാന്‍ കഴിയുകയില്ല. അങ്ങനെനോക്കിയാല്‍ ഹോമര്‍, റൂമി, ഷേക്സ്പിയര്‍, ഗോയ്ഥേ, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍ തുടങ്ങിയവരെല്ലാം തന്നെ അതുല്യരാകുന്നു. അവര്‍ രചിച്ചതുപോലുള്ള വചനങ്ങള്‍ രചിക്കുക മറ്റാരുടെയും കഴിവില്‍പെട്ടതല്ല. ഇങ്ങനെ ഖുര്‍ആനിക വെല്ലുവിളിക്ക് മറുപടി നല്‍കുന്നവര്‍ വാസ്തവത്തില്‍ ഒരു തെറ്റിദ്ധാരണയിലകപ്പെട്ടിരിക്കുന്നു. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ (ഇമ്മട്ടിലൊരു വചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ.) എന്ന വാക്യത്തിന് ഖുര്‍ആനിക സ്റൈലില്‍ ഒരു പുസ്തകം എഴുതിക്കൊണ്ടുവരിക എന്നാണവര്‍ അര്‍ഥം കല്‍പിച്ചിരിക്കുന്നത്. എന്നാല്‍, അതിന്റെ താല്‍പര്യം സ്റൈലിലുള്ള തുല്യതയല്ല. ഖുര്‍ആനിനോളം ഭദ്രതയും ഗാംഭീര്യവും മഹത്വവുമുള്ള ഒരു പുസ്തകം കൊണ്ടുവരിക എന്നാണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്. അത് അറബിഭാഷയില്‍തന്നെ ആയിരിക്കണമെന്നില്ല. ലോകത്തിലെ ഏതു ഭാഷയിലായാലും കൊള്ളാം, ഏതെല്ലാം സവിശേഷതകളാലാണോ ഖുര്‍ആന്‍ ഒരു ദിവ്യാദ്ഭുതമായിരിക്കുന്നത്, ആ സവിശേഷതകളില്‍ അത് ഖുര്‍ആനിനോട് തുല്യത പുലര്‍ത്തണമെന്നുമാത്രം. അന്നും ഇന്നും ഖുര്‍ആന്‍ ഒരു ദിവ്യാദ്ഭുതം (മുഅ്ജിസത്ത്) ആയി ഗണിക്കപ്പെടുന്നതിന് ആധാരമായ ചില സുപ്രധാന സവിശേഷതകള്‍ താഴെ സംഗ്രഹിക്കുന്നു: ശ. ഖുര്‍ആന്‍ അവതരിച്ച ഭാഷയുടെ സാഹിത്യത്തില്‍ അത് അത്യുന്നതവും സമ്പൂര്‍ണവുമായ ഒരു മാതൃകയായി വര്‍ത്തിക്കുന്നു. ഗ്രന്ഥത്തിലഖിലം എവിടെയും ഒരു വാക്യമോ പദമോ സാഹിതീയ മാനദണ്ഡപ്രകാരം തരംതാണതായിട്ടില്ല. ഏതു വിഷയവും ഏറ്റവും ഉചിതമായ പദങ്ങളിലും അനുയോജ്യമായ ശൈലിയിലുംതന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരേ വിഷയം ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, ഓരോ വട്ടവും ആവര്‍ത്തിക്കുന്നത് പുതിയ പശ്ചാത്തലത്തിന്റെയും സന്ദര്‍ഭത്തിന്റെയും ഉചിതമായ ഉടയാടകളിലായിരിക്കും. അതുമൂലം എവിടെയും ആവര്‍ത്തനവൈരസ്യം അനുഭവപ്പെടുന്നില്ല. തുടക്കംമുതല്‍ ഒടുക്കംവരെ പുസ്തകത്തിലെവിടെയും പദങ്ങള്‍ വിന്യസിച്ചിട്ടുള്ളത് ചെത്തിയുരച്ചു പാകപ്പെടുത്തിയ രത്നങ്ങള്‍ ഹാരത്തില്‍ ഘടിപ്പിച്ചിട്ടുള്ളതുപോലെയാണ്. ഭാഷ അറിയാവുന്ന ആര്‍ക്കും അതുകേട്ടാല്‍, ആ അനുഭൂതിയില്‍ ലയിക്കാതിരിക്കാനാവില്ല. എത്രത്തോളമെന്നാല്‍ കടുത്ത വിരോധികളുടെ ആത്മാവിനെപ്പോലും അത് തരളിതമാക്കിയിരിക്കുന്നു. 14 നൂറ്റാണ്ട് പിന്നിട്ട ഈ ഗ്രന്ഥം അതിന്റെ ഭാഷയിലെ ഏറ്റവും ഉന്നതമായ സാഹിത്യമാതൃകയായി പരിലസിക്കുകയാണ്. അതിനു തുല്യമാകുന്നതു പോകട്ടെ, അറബിഭാഷയില്‍ മറ്റൊരു ഗ്രന്ഥവും സാഹിത്യമൂല്യത്തില്‍ അതിന്റെ അടുത്തെങ്ങുപോലും എത്തിയിട്ടില്ല. ഇതുമാത്രമല്ല, ഈ ഗ്രന്ഥം അറബിഭാഷയെ സമൂലം അടക്കിഭരിക്കുകയും ചെയ്യുന്നു. ഈ ഗ്രന്ഥം സ്ഥാപിച്ചിട്ടുള്ളതുതന്നെയാണ് 14 നൂറ്റാണ്ടുകള്‍ക്കുശേഷവും ആ ഭാഷയുടെ സാഹിത്യമാനദണ്ഡം. ഈ കാലയളവിനുള്ളില്‍ പലവിധ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരുന്നിട്ടും പ്രഭാഷണത്തിലും പ്രബന്ധത്തിലും സംസാരത്തിലും ഭാഷാനിയമങ്ങളിലും പദപ്രയോഗങ്ങളിലും എല്ലാം ഇത്ര സുദീര്‍ഘമായ കാലയളവുവരെ ഒരേ രീതി നിലനില്‍ക്കുന്ന മറ്റൊരു ഭാഷയും ഈ ലോകത്തില്ലതന്നെ. അറബിഭാഷ അതിന്റെ സ്ഥാനത്തുനിന്ന് ഇളകാതെ സുസ്ഥിരമായി നിന്നത് വിശുദ്ധ ഖുര്‍ആനിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ്. അതിലെ ഒരു പദംപോലും ഇന്നുവരെ വര്‍ജിതമായിട്ടില്ല. അതിലെ എല്ലാ പ്രയോഗ രീതികളും അറബി സാഹിത്യത്തില്‍ ഇന്നും പ്രചാരത്തിലുണ്ട്. അതിലെ സാഹിത്യ സൌന്ദര്യം അറബിസാഹിത്യത്തിന്റെ അളവുകോലാകുന്നു. പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഖുര്‍ആന്‍ സ്വീകരിച്ച ശൈലി തന്നെ പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ഇന്നും ശുദ്ധഭാഷാശൈലികളായി അംഗീകരിക്കപ്പെടുന്നു. ലോകത്തിലേതെങ്കിലും ഭാഷയില്‍ ആരെങ്കിലും ഇങ്ങനെ ഒരു രചന കാഴ്ചവെച്ചിട്ടുണ്ടോ? ii. മനുഷ്യവര്‍ഗത്തിന്റെ ചിന്തയിലും സംസ്കാരത്തിലും ജീവിതരീതിയിലും ഇത്ര ആഴത്തിലും പരപ്പിലും സ്വാധീനം ചെലുത്തിയതായി ലോകത്ത് ഈയൊരൊറ്റ പുസ്തകമേയുള്ളൂ. ഇതിന് സദൃശമായി മറ്റൊന്നില്ല. ആദ്യമായി അതിന്റെ സ്വാധീനശക്തി ഒരു ജനതയെ മാറ്റിമറിച്ചു. പിന്നെ ആ ജനതയെ ഉയര്‍ത്തിക്കൊണ്ടുവന്ന് അവരിലൂടെ ലോകത്തിന്റെ വലിയൊരു ഭാഗത്ത് വിപ്ളവമുണ്ടാക്കി. ലോകത്ത് ഇത്രയേറെ വിപ്ളവാത്മകമായ പ്രത്യാഘാതം സൃഷ്ടിച്ച മറ്റൊരു ഗ്രന്ഥവുമില്ല. ഈ ഗ്രന്ഥം കേവലം ഏടുകളിലെഴുതപ്പെട്ടുകിടക്കുകയല്ല. പ്രത്യുത, പ്രായോഗികലോകത്ത് അതിലെ ഓരോ പദവും വിചാരങ്ങള്‍ക്ക് രൂപംനല്‍കുകയും അങ്ങനെ ഒരു സ്വതന്ത്ര സംസ്കാരം കെട്ടിപ്പടുക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 14 നൂറ്റാണ്ടുകളിലായി ഈ പ്രതികരണശൃംഖല നിരന്തരം തുടര്‍ന്നുവരികയാണ്. അനുദിനം അതിന്റെ സ്വാധീനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. iii. അനാദി മുതല്‍ അനന്തത വരെയുള്ള അഖിലാണ്ഡത്തെയുമുള്‍ക്കൊള്ളുന്ന അതിവിപുലമായ ഒരു വിഷയസമുച്ചയത്തെക്കുറിച്ചാണ് ഈ ഗ്രന്ഥം ചര്‍ച്ചചെയ്യുന്നത്. പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചും അതിന്റെ ആരംഭത്തെയും പരിണാമത്തെയുംകുറിച്ചും ഘടനയെയും സംവിധാനത്തെയും കുറിച്ചും അതു സംസാരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ആസൂത്രകനും പരിപാലകനും ആര്, അവന്റെ ഗുണവിശേഷണങ്ങളും അധികാരശക്തിയും എന്തെല്ലാം, ഈ പ്രപഞ്ചത്തെയഖിലം നിലനിര്‍ത്തിപ്പോരുന്ന തഥ്യ എന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊക്കെയും അത് ഉത്തരം പറയുന്നു. ഈ ലോകത്ത് മനുഷ്യന്റെ അവസ്ഥയും സ്ഥാനവും അത് കൃത്യമായി നിര്‍ണയിച്ചിരുന്നു. മനുഷ്യന്റെ സ്വയം മാറ്റാനാവാത്ത പ്രകൃതിപരമായ സ്ഥാനമിന്നതാണെന്നും ജന്മ സ്വഭാവമിന്നതാണെന്നും അതു പറഞ്ഞുതരുന്നു. ഈ സ്ഥാനവും നിലപാടുമനുസരിച്ച് മനുഷ്യന്‍ സ്വീകരിക്കേണ്ട യാഥാര്‍ഥ്യാധിഷ്ഠിതമായ ചിന്താകര്‍മപഥങ്ങളേതെന്നും യാഥാര്‍ഥ്യവിരുദ്ധമായ ദുര്‍മാര്‍ഗമേതെന്നും അതു വിശദീകരിച്ചുതരുന്നു. സന്മാര്‍ഗം സന്മാര്‍ഗമാണെന്നതിനും ദുര്‍മാര്‍ഗം ദുര്‍മാര്‍ഗമാണെന്നതിനും, അത് ആകാശത്തിലെ ഓരോ കോണുകളില്‍നിന്നും മനുഷ്യന്റെതന്നെ അസ്തിത്വത്തില്‍നിന്നും ജീവിതത്തില്‍നിന്നും മാനവചരിത്രത്തില്‍നിന്നും എണ്ണമറ്റ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം മനുഷ്യന്‍ തെറ്റായ വഴികളില്‍ പതിച്ചുപോകുന്നത് എന്തുകാരണങ്ങളാല്‍, എങ്ങനെയാണെന്നും അതു വിശദീകരിച്ചുതരുന്നുണ്ട്. സല്‍വഴി എന്നും ഒന്നേയുള്ളൂ. ഉണ്ടാവുകയുള്ളൂ. അതിനെ എങ്ങനെ തിരിച്ചറിയാമെന്നും അതിനെ എങ്ങനെ വെളിപ്പെടുത്തപ്പെട്ടു എന്നും ഈ ഗ്രന്ഥം വ്യക്തമാക്കിയിരിക്കുന്നു. അതു ശരിയായ മാര്‍ഗം ചൂണ്ടിക്കാണിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്; ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള സമ്പൂര്‍ണ ജീവിത പദ്ധതി അവതരിപ്പിക്കുകകൂടി ചെയ്തിരിക്കുന്നു. അതില്‍ വിശ്വാസം, ധര്‍മം, ആത്മസംസ്കരണം, ആരാധന, സാമൂഹിക ഇടപാടുകള്‍, സംസ്കാരം, നാഗരികത, ഭരണം, നീതിന്യായം, നിയമങ്ങള്‍ എന്നുവേണ്ട, മനുഷ്യജീവിതത്തിന്റെ നിഖില വശങ്ങളെക്കുറിച്ചും സൂക്ഷ്മവും ഭദ്രവുമായ വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ സന്മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിന്നും ദുര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിന്നും ഈ ലോകത്തുണ്ടാകുന്ന അനന്തരഫലങ്ങളെന്തെല്ലാമായിരിക്കുമെന്നും നിലവിലുള്ള ഭൌതികവ്യവസ്ഥ അവസാനിപ്പിച്ചശേഷം മറുലോകത്ത് അനുഭവപ്പെടാനിരിക്കുന്ന അനന്തരഫലങ്ങളെന്തെല്ലാമായിരിക്കുമെന്നും കൂടി അത് വിശദമായി വിവരിച്ചുതന്നിരിക്കുന്നു. ഈ ഭൌതികലോകത്തിന്റെ പരിസമാപ്തിയെയും മറ്റൊരു ലോകത്തിന്റെ ആവിര്‍ഭാവത്തെയും അത് വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഈ പരിവര്‍ത്തന പ്രക്രിയയുടെ ഓരോ ദശയെയും അത് വെവ്വേറെ വിവരിച്ചുകൊണ്ട് മറുലോകത്തിന്റെ സമ്പൂര്‍ണ ചിത്രം വരച്ചുകാണിക്കുന്നു. പിന്നെ മനുഷ്യന് അവിടെ അഭിമുഖീകരിക്കേണ്ടിവരിക എങ്ങനെയുള്ള ജീവിതമായിരിക്കും, ഐഹിക ജീവിതത്തിലെ കര്‍മങ്ങള്‍ വിചാരണചെയ്യപ്പെടുന്നത് എങ്ങനെയായിരിക്കും, ഏതെല്ലാം കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടിവരും, തന്റെ കര്‍മാവലി മുഴുവന്‍ അനിഷേധ്യമായ രൂപത്തില്‍ മുമ്പില്‍വെക്കപ്പെടുന്നതെങ്ങനെയായിരിക്കും, എത്ര പ്രബലമായ സാക്ഷ്യങ്ങളായിരിക്കും അവ സ്ഥിരീകരിക്കാന്‍ ഹാജരാക്കപ്പെടുക, രക്ഷാശിക്ഷകള്‍ ലഭിക്കുന്നവര്‍ക്ക് അതു ലഭിക്കുന്നതെന്തുകൊണ്ട്, രക്ഷിതര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാമായിരിക്കും, ശിക്ഷിതര്‍ ഏതെല്ലാം രൂപങ്ങളിലാണ് സ്വയം കര്‍മഫലങ്ങളനുഭവിക്കേണ്ടിവരിക എന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊക്കെ ഈ ഗ്രന്ഥം സംസാരിച്ചിട്ടുള്ളത്, അതിന്റെ കര്‍ത്താവ് കുറേ ചെറുതും വലുതും കൂട്ടിഘടിപ്പിച്ച് ഏതാനും അനുമാനങ്ങളുടെ ഒരു സൌധം കെട്ടിപ്പടുത്തിരിക്കുന്നു എന്ന നിലയ്ക്കല്ല, പ്രത്യുത അതിന്റെ കര്‍ത്താവിന് യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നേരിട്ട് ദൃഢജ്ഞാനമുണ്ട് എന്ന നിലയ്ക്കാണ്. അവന്റെ ദൃഷ്ടികള്‍ അനാദി മുതല്‍ അനന്തത വരെ സകലതും ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പൊരുളുകളും അവന്റെ മുമ്പില്‍ തുറന്നുകിടപ്പാണ്. പ്രപഞ്ചം ആമൂലാഗ്രം അവന്റെ കണ്ണില്‍ ഒരു തുറന്ന പുസ്തകം പോലെയാണ്. മനുഷ്യവര്‍ഗത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ മാത്രമല്ല, അവസാനത്തിനുശേഷമുള്ള പുനര്‍ജീവിതവും അവന്‍ ഒരേസമയം കാണുന്നുണ്ട്. അവന്‍ മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യുന്നത് അനുമാനങ്ങളെയും നിഗമനങ്ങളെയും ആസ്പദമാക്കിയല്ല, തികഞ്ഞ ദൃഢജ്ഞാനത്തെ ആസ്പദമാക്കിയാണ്. അവന്‍ ജ്ഞാനമെന്ന നിലയില്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങളിലൊന്നുപോലും ഇന്നുവരെ ആര്‍ക്കും തെറ്റാണെന്നു തെളിയിക്കാനായിട്ടില്ല. അവന്‍ മുന്നോട്ടുവെക്കുന്ന പ്രപഞ്ച വീക്ഷണവും മാനവിക വീക്ഷണവും എല്ലാ പ്രതിഭാസങ്ങളാലും സംഭവങ്ങളാലും സമ്പൂര്‍ണമായി സാധൂകരിക്കപ്പെടുന്നതും ഏതു വിജ്ഞാനശാഖയിലും ഗവേഷണത്തിന് ആധാരമാക്കാവുന്നതുമാകുന്നു. ദര്‍ശനത്തിന്റെയും ശാസ്ത്രത്തിന്റെയും വിജ്ഞാനങ്ങളുടെയും നാഗരികതയുടെയുമെല്ലാം അന്തിമ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അതിലുണ്ട്. അവ തമ്മില്‍ സമ്പൂര്‍ണവും സുഭദ്രവും സമഗ്രവുമായ ഒരു ചിന്താപദ്ധതി സ്ഥാപിക്കാവുന്ന വിധത്തിലുള്ള നൈയാമിക ബന്ധവുമുണ്ട്. കൂടാതെ അത് മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും നല്‍കിയിട്ടുള്ള കര്‍മപരമായ മാര്‍ഗദര്‍ശനം അത്യന്തം യുക്തിബന്ധുരവും വിശുദ്ധവുമാണെന്നു മാത്രമല്ല, 14 നൂറ്റാണ്ടുകളായി ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലായി കണക്കറ്റ മനുഷ്യര്‍ പ്രായോഗികമായി പിന്തുടര്‍ന്നുവരുന്നതും അതിവിശിഷ്ടമെന്ന് അനുഭവം തെളിയിച്ചിട്ടുള്ളതുമാകുന്നു. ഈ സ്വഭാവത്തിലൊരു മനുഷ്യരചന ഈ ലോകത്തുണ്ടോ? അല്ലെങ്കില്‍ അതിനോട് കിടപിടിക്കാവുന്ന ഒന്ന് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ശ്. ഈ ഗ്രന്ഥം മുഴുവന്‍ ഒറ്റയടിക്ക് എഴുതി ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചതല്ല. ഏതാനും പ്രാഥമിക മാര്‍ഗദര്‍ശനങ്ങളോടെ ഒരു സംസ്കരണ പ്രസ്ഥാനത്തിന് തുടക്കമിടുകയായിരുന്നു അത്. അതിനുശേഷം 23 വര്‍ഷത്തിനകം ആ പ്രസ്ഥാനം ഏതേതു ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോന്നുവോ ആ അവസ്ഥകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുഗുണമായി അതിന്റെ ഘടകങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ നായകന്റെ നാവിലൂടെ ചിലപ്പോള്‍ സുദീര്‍ഘമായ പ്രഭാഷണങ്ങളായും ചിലപ്പോള്‍ ഹ്രസ്വമായ വാക്യങ്ങളായും അവതീര്‍ണമായിക്കൊണ്ടിരുന്നു. പിന്നെ ഈ മഹാദൌത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രസാധിതമായ ഘടകങ്ങള്‍, ഖുര്‍ആനെന്ന് നാമകരണം ചെയ്യപ്പെട്ട നിലയില്‍ സമ്പൂര്‍ണ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ച് ലോകസമക്ഷം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഈ പ്രഭാഷണങ്ങളും വാക്യങ്ങളും സ്വന്തം വകയല്ല, ലോകനാഥനായ ദൈവത്തിങ്കല്‍നിന്ന് തനിക്ക് അവതരിച്ചുകിട്ടിയതാണ് എന്നത്രേ പ്രസ്ഥാനനായകന്‍ പറയുന്നത്. ഇത് പ്രസ്ഥാനനായകന്റെ സര്‍ഗ സൃഷ്ടിതന്നെയാണ് എന്ന് വല്ലവരും വാദിക്കുന്നുവെങ്കില്‍ അയാള്‍ ലോകചരിത്രത്തില്‍ ഇതിനു തുല്യമായ ഒരു സംഭവം എടുത്തുകാണിക്കേണ്ടതുണ്ട്. അതായത്, വര്‍ഷങ്ങളോളം തുടര്‍ച്ചയായി സുശക്തമായ ഒരു സാമൂഹിക പ്രസ്ഥാനത്തിന് സ്വയം നേതൃത്വം കൊടുത്ത ഒരാള്‍ ചിലപ്പോള്‍ ഒരു സദുപദേശകന്റെയും ധാര്‍മികാധ്യാപകന്റെയും നിലയിലും ചിലപ്പോള്‍ ഒരു മര്‍ദിതസമാജത്തിന്റെ ഭരണാധികാരി എന്ന നിലയിലും ചിലപ്പോള്‍ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലയിലും ചിലപ്പോള്‍ സമരസജ്ജരായ ഒരു സൈന്യത്തിന്റെ നായകനെന്ന നിലയിലും ചിലപ്പോള്‍ ഒരു യുദ്ധജേതാവെന്ന നിലയിലും ചിലപ്പോള്‍ നിയമനിര്‍മാതാവെന്ന നിലയിലും എന്നുവേണ്ട വ്യത്യസ്തമായ അനേകം സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും വൈവിധ്യമാര്‍ന്ന നിലപാടുകളില്‍നിന്നുകൊണ്ട് വൈവിധ്യമുള്ള പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുക, അല്ലെങ്കില്‍ കാര്യങ്ങള്‍ പറയുക, എന്നിട്ട് അവ സമാഹരിച്ച് സമ്പൂര്‍ണവും സുഭദ്രവും സമഗ്രവുമായ ഒരു ചിന്താപദ്ധതിയായി ക്രോഡീകരിക്കുക, അതിലെവിടെയും ഒരു വൈരുധ്യവും ഇല്ലാതിരിക്കുക, തുടക്കം മുതല്‍ ഒടുക്കംവരെ അതില്‍ ഒരു മുഖ്യആശയവും ചിന്താശ്രേണിയും തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക, അത് ആദ്യനാളില്‍ വിശദീകരിച്ച മൌലിക തത്വങ്ങളിലധിഷ്ഠിതമായ വിശ്വാസ പ്രമാണങ്ങളുടെയും കര്‍മനിയമങ്ങളുടെയും ഒരു സമ്പൂര്‍ണ സംവിധാനം തന്നെ അവസാനദിവസവും അവതരിപ്പിക്കുക, അതിലെ ഘടകങ്ങള്‍ പരസ്പരം അങ്ങേയറ്റം ഇണങ്ങിയിരിക്കുക, അതിന്റെ സമുച്ചയം വായിച്ചുനോക്കുന്ന ദീര്‍ഘദൃഷ്ടിയുള്ള ഏതൊരാള്‍ക്കും ഈ പ്രസ്ഥാനം ആരംഭിച്ച സമയത്തുതന്നെ അതിന്റെ നായകന്റെ മുമ്പില്‍ ആ പ്രസ്ഥാനത്തിന്റെ പൂര്‍ണവളര്‍ച്ചയുടെ വ്യക്തമായ ചിത്രം ഉണ്ടായിരുന്നുവെന്നും ഇടയ്ക്കൊരിടത്തുവെച്ച് നേരത്തെ അയാള്‍ക്ക് വെളിപ്പെട്ടിട്ടില്ലാതിരുന്നതും പിന്നീട് മാറേണ്ടിവന്നതുമായ ഒരാശയവും രംഗപ്രവേശം ചെയ്തിട്ടില്ലെന്നും അനിവാര്യമായി ബോധ്യപ്പെടുന്നതാണ്. ഈ നിലയില്‍ സൃഷ്ടിപരമായ പ്രതിഭാപ്രസരണം കാഴ്ചവെച്ച മനസ്സുള്ള ഒരു മനുഷ്യന്‍ എന്നെങ്കിലും കടന്നുപോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അയാളെ ഒന്നു ചൂണ്ടിക്കാണിച്ചുതരിക. ്. ഈ പ്രഭാഷണങ്ങളും വാക്യങ്ങളും ഉതിര്‍ത്ത നാവിന്റെ ഉടമയായ മാര്‍ഗദര്‍ശകന്‍ ഇതു കേള്‍പ്പിക്കുന്നതിനുവേണ്ടിമാത്രം പെട്ടെന്ന് ഏതോ മൂലയില്‍നിന്ന് എഴുന്നേറ്റുവന്നതല്ല. അതു കേള്‍പ്പിച്ച ശേഷം അദ്ദേഹം എങ്ങോട്ടും പോയിമറഞ്ഞിരുന്നില്ല. അദ്ദേഹം ഈ പ്രസ്ഥാനം തുടങ്ങുന്നതിനുമുമ്പും അതിനുശേഷം അന്ത്യശ്വാസം വരെയും സ്വന്തം സമൂഹത്തിനകത്തു ജീവിതം നയിച്ചയാളാണ്. അദ്ദേഹത്തിന്റെ സംഭാഷണ-പ്രഭാഷണ ഭാഷയും ശൈലിയും ആളുകള്‍ക്ക് വളരെ സുപരിചിതമായിരുന്നു. ഹദീസുകളില്‍ അതിന്റെ വിപുലമായ ഒരു ശേഖരം ഇന്നു സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അവ വായിക്കുന്ന പില്‍ക്കാല അറബി പരിജ്ഞാനികള്‍ക്കുപോലും ആ നായകന്റെ സ്വന്തം സംസാരരീതി എന്തായിരുന്നുവെന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ ഭാഷക്കാരായ ആളുകള്‍ക്ക് അന്നുതന്നെ ഈ ഗ്രന്ഥത്തിന്റെ ഭാഷയും ശൈലിയും ആ നായകന്റെ സ്റൈലില്‍നിന്ന് വളരെ ഭിന്നമായി അനുഭവപ്പെട്ടിരുന്നു. അറബിഭാഷ അറിയാവുന്നവര്‍ക്ക് ഇന്നും അതനുഭവപ്പെടാതിരിക്കില്ല. എത്രത്തോളമെന്നാല്‍, അദ്ദേഹത്തിന്റെ സ്വന്തമായ ഒരു പ്രഭാഷണത്തിനിടയില്‍ ഈ ഗ്രന്ഥത്തില്‍നിന്നുള്ള ഒരു വചനം കടന്നുവന്നാല്‍ അവിടെ രണ്ടിന്റെയും ഭാഷകള്‍ തമ്മിലുള്ള അന്തരം തികച്ചും തെളിഞ്ഞുകാണാം. പ്രശ്നമിതാണ്: വര്‍ഷങ്ങളോളം പരസ്പരഭിന്നമായ രണ്ടു ഭാഷാരീതികള്‍ കൃത്രിമമായി കൊണ്ടുനടക്കാന്‍ കഴിഞ്ഞിട്ടുള്ള, അല്ലെങ്കില്‍ കഴിഞ്ഞിട്ടുണ്ടാകാവുന്ന വല്ലവരും എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഭിന്നമായ ഈ രണ്ടുശൈലികളും ഒരാളുടേതുതന്നെയെന്ന രഹസ്യം ഒരിക്കലും പുറത്തായില്ലെന്നോ? ക്ഷണികവും താല്‍ക്കാലികവുമെന്ന നിലക്ക് ഇത്തരം കൃത്രിമ നടപടികള്‍ വിജയിച്ചെന്നുവരാം. സുദീര്‍ഘമായ 23 വര്‍ഷക്കാലം ഒരാള്‍ ദൈവത്തിങ്കല്‍നിന്നു തനിക്കു ലഭിച്ച ദിവ്യബോധനം എന്നവകാശപ്പെട്ടുകൊണ്ടു സംസാരിക്കുമ്പോള്‍ അയാളുടെ ഭാഷയും ശൈലിയും ഒരുതരത്തിലും, തന്റെ സ്വന്തംവക എന്ന നിലയില്‍ സംസാരിക്കുകയോ പ്രഭാഷണം നടത്തുകയോ ചെയ്യുമ്പോള്‍ ഭാഷയും സ്റൈലും തികച്ചും വ്യത്യസ്തമായ മറ്റൊരു രീതിയിലും ആവുക സാധ്യമാണോ? ്ശ.മാര്‍ഗദര്‍ശകന്‍ ഈ പ്രസ്ഥാനത്തെ നയിക്കുമ്പോള്‍ വിവിധ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങളോളം അദ്ദേഹം സ്വജനത്തിന്റെ പരിഹാസത്തിനും നിന്ദയ്ക്കും കടുത്ത അക്രമമര്‍ദനങ്ങള്‍ക്കും വിധേയനായി. പലപ്പോഴും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് സ്വദേശം വിട്ട് പലായനം ചെയ്യേണ്ടിവന്നു. ശത്രുക്കള്‍ അദ്ദേഹത്തെ കൊന്നുകളയാന്‍ ഗൂഢാലോചന നടത്തിയ സന്ദര്‍ഭങ്ങളും ഉണ്ട്. അദ്ദേഹത്തിന് ദേശത്യാഗം ചെയ്യേണ്ടിവന്നു. പലപ്പോഴും അത്യന്തം അവശവും ദുരിതപൂരിതവുമായ ജീവിതം നയിക്കേണ്ടതായിവന്നു. ചിലപ്പോഴദ്ദേഹത്തിന് യുദ്ധങ്ങള്‍ നയിക്കേണ്ടതായിവന്നു. ചിലതില്‍ ജയിച്ചു. ചിലതില്‍ തോറ്റു. തന്നെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കളുടെ മേല്‍ അദ്ദേഹം വന്‍വിജയം കൈവരിക്കുകയും അവര്‍ അദ്ദേഹത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ടായി. അദ്ദേഹത്തിന് മറ്റധികം പേര്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള അധികാരങ്ങള്‍ ലഭിക്കുകയുണ്ടായിട്ടുണ്ട്. ഈ അവസ്ഥാന്തരങ്ങളിലെല്ലാം ഒരാളുടെ വികാരങ്ങള്‍ സ്പഷ്ടമായും ഒരേ രീതിയിലായിരിക്കുകയില്ല. ഈ മാര്‍ഗദര്‍ശകന്‍ ഇത്തരം അവസ്ഥാന്തരങ്ങളില്‍ സ്വന്തം നിലയില്‍ സംസാരിച്ചപ്പോഴൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ ഒരാളിലുണ്ടാകുന്ന വികാരങ്ങളുടെ സ്വാധീനം ദൃശ്യമായിരുന്നു. ഇത്തരം അവസ്ഥകളില്‍ ദൈവത്തിങ്കല്‍ നിന്നുള്ള ബോധനം എന്ന നിലയില്‍ അദ്ദേഹം പറഞ്ഞ വചനങ്ങളാകട്ടെ, മാനുഷിക വികാരങ്ങളുടെ സ്വാധീനത്തില്‍നിന്നും തികച്ചും മുക്തമായിരുന്നു. ഒരിടത്തും വിരല്‍വെച്ച് ഇവിടെയിതാ മാനുഷികവികാരം പ്രവര്‍ത്തിച്ചതായി കാണുന്നുവെന്ന് ഏറ്റവും പ്രഗല്‍ഭനായ നിരൂപകനുപോലും ചൂണ്ടിക്കാണിക്കാനാവില്ല. ്ശശ. ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന വിപുലവും സമഗ്രവുമായ ജ്ഞാനം അക്കാലത്തെ അറബികളിലും റോമക്കാരിലും യവനരിലും ഇറാന്‍കാരിലും പോകട്ടെ, 20-ാം നൂറ്റാണ്ടിലെ മഹാപണ്ഡിതന്മാരില്‍പോലും ആരുടെ പക്കലും ഇല്ലാത്തതാണ്. ഇന്നത്തെ അവസ്ഥ ഇതാണ്: ദര്‍ശനത്തിന്റെയും ശാസ്ത്രത്തിന്റെയും നാഗരിക വിജ്ഞാനത്തിന്റെയും ഒക്കെ ഏതെങ്കിലും ഒരു ശാഖ പഠിച്ച് ആയുസ്സുകളഞ്ഞശേഷം ആ വിജ്ഞാനശാഖയിലെ അവസാനത്തെ ചോദ്യങ്ങളേതെല്ലാമാണെന്ന് കണ്ടെത്തുന്നു. അനന്തരം അയാള്‍ വിശുദ്ധ ഖുര്‍ആനിലേക്ക് ശ്രദ്ധാപൂര്‍വം നോക്കിയാല്‍ ആ ചോദ്യങ്ങള്‍ക്കെല്ലാമുള്ള വ്യക്തമായ മറുപടി ഈ ഗ്രന്ഥത്തിലുള്ളതായി കാണാറാകുന്നു. ഇതേതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ മാത്രം കഥയല്ല. മനുഷ്യനോടും പ്രപഞ്ചത്തോടും ബന്ധപ്പെട്ട സകല വിജ്ഞാനശാഖകള്‍ക്കും ഇപ്പറഞ്ഞത് സാധുവാകുന്നു. 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യന്‍ ഭൂമിയിലെ ഒരു നിരക്ഷരന്‍ വിജ്ഞാനത്തിന്റെ എല്ലാ കോണുകളെക്കുറിച്ചും ഇത്ര വിപുലമായ അവഗാഹം ആര്‍ജിക്കുകയും എല്ലാ അടിസ്ഥാനപ്രശ്നങ്ങളെയും അഗാധമായി അപഗ്രഥിച്ച് വ്യക്തവും ഖണ്ഡിതവുമായ മറുപടി കണ്ടെത്തുകയും ചെയ്തുവെന്ന് കരുതുന്നത് യുക്തിസഹമാവുമോ? ഖുര്‍ആനിന്റെ അമാനുഷികതക്ക് വേറെയും പല മുഖങ്ങളുമുണ്ടെങ്കിലും ഒരാള്‍ ഉപരിസൂചിതമായ കാര്യങ്ങളെക്കുറിച്ചുമാത്രം ചിന്തിച്ചുനോക്കിയാലും ഖുര്‍ആന്‍ അമാനുഷമാണെന്നത് ഖുര്‍ആനിന്റെ അവതരണകാലത്ത് എന്തുമാത്രം വ്യക്തമായിരുന്നുവോ അതിലേറെ വ്യക്തമാണ് ഇന്ന് എന്നും, ഇന്‍ശാഅല്ലാഹ്-അന്ത്യനാള്‍വരെ അത് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുമെന്നും നിഷ്പ്രയാസം ബോധ്യപ്പെടുന്നതാണ്.

(മൌലാനാ അബുല്‍ അഅ്‌ലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്. http://www.thafheem.net/sura_index.html )

Friday, March 4, 2011

നാദാപുരം സ്ഫോടനവും യുക്തിവാദികളും 

മതേതരവാദികളും സമാധാനപ്രിയരുമാണ്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ഭീകരതയെന്ന് കേട്ടാലേ അവര്‍ക്ക് കലിയാണ്‌. കെ.എം. ഷാജിയെ നിങ്ങള്‍ കണ്ടിട്ടില്ലെ? എത്ര രോഷത്തോട് കൂടിയാണ്‌ അദ്ദേഹം ഭീകരതക്കെതിരെയും അതിന്റെ മാസ്റ്റര്‍ ബ്രൈന്‍ ആയ മൌദൂദിക്കെതിരെയും മൌദൂദി കൃതികളുടെ വിതരണക്കാരായ ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും സംസാരിക്കാറുള്ളത്? അതേ മനസ്സുള്ളവരാണ്‌ മുഴുവന്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രാവര്‍ത്തകരും. അത്കൊണ്ട് അവരില്‍ ഭീകരത ആരോപിക്കുന്നത് ഒട്ടും ശരിയായ നിലപാടല്ല. ഇനി അഥവാ ആരോപിച്ചാല്‍ തന്നെ അത് മതഭീകരത ആകാന്‍ പടില്ല; മതേതരഭീകരതയേ ആകാവൂ. സംഘടനയുടെ പേരില്‍ മുസ്‌ലിം ഉള്ളതൊന്നും കാര്യമാക്കേണ്ടതില്ല. പേരില്‍ മുസ്‌ലിമുണ്ടെങ്കിലും ഉള്ളടക്കം തനി സെക്യുലറാണ്‌. അത് കൊണ്ട് ആ ഭീകരത, അക്ഷേപാര്‍ഹമല്ല. അത് മതഭീകരതയല്ലെന്നതാണിതിന്ന് കാരണം. കണ്ടില്ലേ നാട്ടിലെ യുക്തിവാദികള്‍ മൌനം പാലിക്കുന്നത്? പാകിസ്താനില്‍ ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കപ്പെട്ടപ്പോള്‍ എന്തൊരു പുകിലായിരുന്നു ഇവിടെ? മതനിന്ദാ കേസും, ബന്ധപ്പെട്ട നിയമവും ആക്കെ പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെടുകയായിരുന്നില്ലേ? ഒരു ഗവര്‍ണ്ണര്‍ കൊല്ലപ്പെട്ടതോടെ, പ്രവാചക നിന്ദക്കെതിരെയുള്ള ഭീകരത കൂടി ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍,
നാദാപുരം സംഭവത്തിന്‌ ശേഷം പാകിസ്താനില്‍ ഒരു മന്ത്രി കൊല്ലപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രിയും പി.പി.പിയുടെ ക്രിസ്ത്യന്‍ പ്രതിനിധിയുമാണദ്ദേഹം. എന്നിട്ടും എന്ത് കൊണ്ടാണെന്നറിയില്ല നമ്മുടെ യുക്തിവാദികള്‍ ഇത് വരെ പ്രതികരിച്ചു കണ്ടിട്ടില്ല. സ്വന്തം മൂക്കിന്‌ താഴ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള മൌനദീക്ഷ തുടരുന്നതിന്നിടയില്‍ പാകിസ്താനിലെ ഒരു കൊലയെപ്പറ്റി സംസാരിക്കുന്നത് അഭംഗിയാണെന്ന് കരുതിയവുമോ ഈ മൌനം? അത്ര മാത്രം ഔചിത്യ ബോധമൊന്നും ഇക്കൂട്ടര്‍ സാധാരണ പ്രദര്‍ശിപ്പിച്ചു കാണാറില്ലല്ലോ. പിന്നെന്താ ഇപ്പോള്‍ മാത്രം ഇങ്ങനെ?

NB: 'നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക്, മൌദൂദിയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്ത ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ്‌ സ്ഫോടനക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍' എന്നെങ്കിലും ഒരു പ്രസ്താവന ഇറക്കാതിരുന്നാല്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സംഘ് പരിവാറിനോടും കെ.എം. ഷാജിയോടും എം.കെ.മുനീറിനോടുമൊപ്പം പങ്കാളിത്തം വഹിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

ഗോധ്ര: അസിമാനന്ദയും കലീമും 

സബര്‍മതി എക്സ്പ്രസിന്റെ എസ്. 6 കോച്ചിന്‌ തീ പിടിക്കുകയും 59 പേര്‍ -അയോധ്യയില്‍ നിന്ന് മടങ്ങുന്ന കര്‍സേവകര്‍ - കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ ഗോധ്രയില്‍ വച്ചാണ്‌ സംഭവം. 94 പേര്‍ ഇതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ 63 പേര്‍ കുറ്റക്കാരല്ലെന്ന് കണ്ട് നേരത്തെ വിട്ടയയ്ക്കപ്പെട്ടു. ബാക്കി 31 പേര്‍ കുറ്റക്കരാണെന്ന് പ്രത്യേക കോടതി കോടതി ഇപ്പോള്‍ കണ്ടെത്തുകയും അവര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നു. 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവുമാണ്‌ ശിക്ഷ. കേസിലെ മുഖ്യകുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന് വിധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്‌ കേസെന്നും അതിനാലാണ്‌ ഇങ്ങനെ ശിക്ഷ വിധിക്കുന്നതെന്നുമാണ്‌ കോടതി വ്യക്തമാക്കിയത്.

പ്രദേശ വാസികളായ മുസ്‌ലിംകളാണ്‌ ഇതിന്ന് പിന്നിലെന്നും ഐ.എസ്.ഐ പിന്തുണയും സഹായവും ഇതിന്നുണ്ടെന്നും ആദ്യം പറഞ്ഞത് മുഖ്യമന്ത്രി മോഡിയയിരുന്നു. അതിനെ തുടര്‍ന്നാണ്‌ 2000 ന്‌ മേല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് വംശഹത്യ അരങ്ങേറിയത്. വംശഹത്യക്ക്, പുറമേക്ക് പറയാന്‍ അവര്‍ക്കൊരു ന്യായം ആവശ്യമുണ്ടായിരുന്നു എന്നത് മറക്കരുത്. ഗോധ്ര സംഭവവും ഗുജറാത്ത് വംശ ഹത്യയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് മോഡി പറഞ്ഞത് 'ഏത് പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ടാകും' എന്നായിരുന്നു. ഇതേ വാദം സംഘ്പരിവാറും സമാനമനസ്കരും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചിലര്‍ ഗോധ്ര സംഭവം വലുതായി കാണുകയും വംശഹത്യ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. വേറെ ചിലര്‍ അതിനെ സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമായി കണക്കാക്കി നിസ്സാരവല്‍ക്കരിച്ചു. ഗുജറാത്തിലെ മുസ്‌ലിം ഭീകരരെ ഒതുക്കിയതിന്ന് മോഡിയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകള്‍ കേരളത്തില്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെ ഗോധ്ര സംഭവം യഥാര്‍ത്ഥ ഭീകരതയും ഗുജറാത്ത് വംശഹത്യ പ്രതികരണ ഭീകരതയുമായി വാഴ്ത്തപ്പെട്ടു.

ഗുജറാത്ത് ഗവണ്‍മെന്റ് നിശ്ചയിച്ച നാനാവതി കമ്മീഷന്‍ മോഡിയുടെ, മേല്‍ സൂചിപ്പിച്ച, നിഗമനം ശരിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് റയില്‍വേ നിശ്ചയിച്ച ബാനര്‍ജീ കമ്മീഷന്‍ കണ്ടെത്തിയത് എസ്. 6 കോച്ചിനുള്ളില്‍ നിന്നാണ്‌ തീ പടര്‍ന്നതെന്നും സംഭവത്തില്‍ പുറമെ നിന്നുള്ള ഇടപെടലിന്‌ തെളിവില്ലെന്നുമാണ്‌. അതേസമയം ഈ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

കെട്ടിച്ചമച്ച ആരോപണങ്ങളും കൃത്രിമമായി ഉണ്ടാക്കപ്പെട്ട തെളിവുകളുമാണ്‌ കോടതിക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇത് തിരിച്ചറിയാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. എന്നിട്ടും വി.എച്.പി നേതാവ് പറയുന്നത് 11 പേരെ തൂക്കികൊന്നാല്‍ പോരെന്നും; 94 പേരെയും തൂക്കികൊല്ലണമെന്നുമാണ്‌. ഇവരില്‍ 63 പേര്‍ നിരപരാധികളാണെന്നും 20 പേര്‍ ജീവപര്യന്തം തടവ് ശിക്ഷ മാത്രമേ അര്‍ഹിക്കുന്നുള്ളു എന്നും കോടതി കണ്ടെത്തിയവരാണെന്നോര്‍ക്കണം. എങ്കില്‍ പോലും അവരെക്കൂടി തൂക്കിലേറ്റിയെങ്കില്‍ മാത്രമേ സംഘ്പരിവാറിന്‌ മനസ്സമാധാനം കിട്ടുകയുള്ളു എന്ന്.

2002 ഫെബ്രുവരി 27 നാണല്ലോ ഗോധ്ര സംഭവം നടന്നത്. ഇതിന്റെ തലേന്ന് ചില മുസ്‌ലിംകള്‍ 140 ലിറ്റര്‍ പെട്രോള്‍ വാങ്ങിയിട്ടുണ്ടെന്ന, പമ്പിലെ രണ്ട് ജീവനക്കാരുടെ മൊഴിയാണ്‌ അന്വേഷണോദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അതി സുപ്രധാനമായ തെളിവ്. എന്നാല്‍ ഇരുവര്‍ക്കും 50,000 രൂപ വീതം കൈക്കൂലി നല്‍കി പറയിച്ചതാണിതെന്ന കാര്യം നേരത്തെ തെഹല്‍ക തെളിയിച്ചിട്ടുണ്ട്.

സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു പറ്റം നേതാക്കളും ഭരണാധികളും ഉദ്യോഗസ്ഥരും വംശഹത്യയുടെ പേരില്‍ കടുത്ത സംശയത്തിന്റെ നിഴലില്‍ കഴിയുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. സുപ്രീം കോടതി പോലും ഈ നിഗമനത്തോട് കൂടി കേസില്‍ ഇടപെട്ടിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഗോധ്ര സംഭവത്തിലുള്ള കോടതി വിധി ഏറെ സംശയാസ്പദമാണെന്ന് പറയാതെ വയ്യ. അപ്പീലിനുള്ള അവസരം ​ബാക്കിയുണ്ടെന്നതാണ്‌ ഏക ആശ്വാസം.

മാലേഗാവ്, സംഝോതാ എക്സ്പ്രസ്, അജ്മീര്‍, മക്ക മസ്ജിദ് ഉള്‍പ്പെടെയുള്ള സ്ഫോടങ്ങള്‍ നടത്തിയത് മുസ്‌ലിംകളാണെന്നാണല്ലോ കരുതപ്പെട്ടിരുന്നത്. ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സംഘ് പരിവാറാണെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിന്‌ മുമ്പ്‌ ഈ കേസുകളില്‍ വിധി പ്രസ്താവിക്കപ്പെട്ടിരിന്നുവെങ്കില്‍ നൂറുക്കണക്കിന്‌ മുസ്‌ലിംകള്‍ ശിക്ഷിക്കപ്പെടുമായിരുന്നില്ലേ? അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍, കരുതിക്കൂട്ടിയുള്ള ആക്രമണം, ഭീകരത, വിദേശബന്ധം, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തുടങ്ങിയുള്ള ഞെട്ടിക്കുന്ന പല പദങ്ങളും വിധിപ്രസ്താവനയുടെ എരിവ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കപ്പെടുമായിരുന്നില്ലേ?

അതിനാല്‍ ഗോധ്ര കേസില്‍ ശിക്ഷ വിധിക്കപ്പെട്ടവരുടെ മോചനത്തിന്‌ വേണ്ടിയുള്ള നിയമ പോരാട്ടം ശക്തമായി നടക്കേണ്ടതുണ്ട്. അതോടൊപ്പം സത്യം തുറന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന അസിമാനന്ദമാരെ നമുക്ക് കാത്തിരിക്കാം. അവരെ അതിന്ന് പ്രേരിപ്പിക്കുന്ന കലീമുമാരെയും.

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

Wednesday, March 2, 2011

ഇസ്‌ലാമിക് ബാങ്ക് സംസ്ഥാനത്തിന്റെ മുഖഛായ മാറ്റും -ഡോ. തോമസ് ഐസക്

02 Mar 2011 07:40,
(2 Mar) മലപ്പുറം: ഇസ്‌ലാമിക ശരീഅത്തനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാങ്ക് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ മുഖഛായ തന്നെ മാറ്റുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മലപ്പുറം ടൗണ്‍ഹാളില്‍ കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച 'പലിശ രഹിത ബാങ്കിങിന്റെ വര്‍ത്തമാന സാധ്യതകള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങള്‍ക്ക് വേണ്ട പണം പലിശയില്ലാതെ സ്വരൂപിക്കാനെന്താണ് മാര്‍ഗമെന്ന ആലോചനയില്‍ നിന്നാണ് ഇസ്‌ലാമിക് ബാങ്കിങ് എന്ന ആശയം ഉടലെടുത്തതെന്നും അല്‍ബറക ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന സ്ഥാപനം പിറന്നത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ ചെലവു പ്രതീക്ഷിക്കുന്ന 40,000 കോടി രൂപ പലിശരഹിത നിക്ഷേപത്തിലൂടെ സ്വരൂപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഈ തുക ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പലിശരഹിത സങ്കല്‍പ്പത്തെ സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന കാഴ്ചപ്പാടാണ് പുതിയ സംരംഭത്തിന് പിന്നില്‍. ഇക്വിറ്റി അടിസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുക. 1000 കോടി രൂപയാണ് പ്രവര്‍ത്തന മൂലധനമായി സ്വീകരിക്കുക. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന തുക ഇസ്‌ലാമിക ശരീഅത്ത് നിരോധിച്ച കാര്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. സംസ്ഥാനത്തെ റോഡ് വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപം വിനിയോഗിക്കും. അതിന്റെ ലാഭവിഹിതം നിക്ഷേപകര്‍ക്കും ലഭിക്കും. ഇസ്‌ലാമിക് ബാങ്ക് എന്ന കേട്ടപാടെ മതനിരപേക്ഷതക്ക് എതിരാണെന്നും തീവ്രവാദമാണെന്നുമൊക്കെ ആക്ഷേപമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ അതൊന്നും ചെവികൊള്ളാതെ മുന്നോട്ടുപോയി. വ്യവസായ മന്ത്രി എളമരം കരീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 79 ശതമാനം ഓഹരി വാങ്ങാന്‍ തയാറായി എത്തിയ കമ്പനികളുണ്ടായിട്ടും അല്‍ബറകയില്‍ 11 ശതമാനം ഓഹരി മാത്രമേ തുടക്കത്തില്‍ നല്‍കുകയുള്ളൂവെന്നും രാഷ്ട്രീയമായും പ്രഫഷണലായും സര്‍ക്കാര്‍ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് പിടിച്ചു നിന്നത്. സൗത് വെസ്റ്റ് റെയില്‍ കോറിഡോര്‍, കോയമ്പത്തൂര്‍-കൊച്ചി കോറിഡോര്‍ തുടങ്ങി കേരളം മുന്നോട്ടുവെക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അല്‍ബറകക്ക് ഈ പദ്ധതികളില്‍ സുപ്രധാന പങ്കു വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ശതമാനം മുസ്‌ലിംകള്‍ മാത്രമുള്ള ബ്രിട്ടനില്‍ ഏഴു ശാഖകളുള്ള ഇസ്‌ലാമിക് ബാങ്കുണ്ട്. ഇന്ത്യയില്‍ ഇസ്‌ലാമിക ബാങ്ക് തുടങ്ങുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഇത് വൈകാതെ നീങ്ങുമെന്നാണ് പ്രതീക്ഷ. വിദേശ ഏജന്‍സിയെ വെച്ച്‌ വിശദപഠനം നടത്തിയാണ് അല്‍ബറക എന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്. കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ 2009ലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. മൂലധനത്തിന്റെ അഭാവമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സമെന്നും ഗള്‍ഫില്‍ മാത്രമുള്ള സ്ഥാപനങ്ങളിലും വ്യക്തികളുടെ കൈയിലും കോടിക്കണക്കിന് രൂപ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നും വിഷയം അവതരിപ്പിച്ച വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ പറഞ്ഞു. സാങ്കല്‍പ്പിക ലോകത്ത് ചിലരുടെ സ്വപ്‌നം മാത്രം എന്ന് പ്രചരിപ്പിക്കപ്പെട്ട കാര്യമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ചര്‍ച്ചയില്‍ 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. മുതലാളിമാര്‍ക്കിടയില്‍ കറങ്ങേണ്ട ഒന്നല്ല പണമെന്നും ചൂഷണത്തിലൂടെ അതുണ്ടാക്കാന്‍ പാടില്ലെന്നുമാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നല്ലത് ആര് ചെയ്താലും അതിനെ പിന്തുണക്കുകയെന്നതും ഇസ്‌ലാമികമാണ്. വിവിധ രാജ്യങ്ങളില്‍ വിജയകരമായി നടക്കുന്ന സംവിധാനമാണ് ഇസ്‌ലാമിക ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ നിയമ തടസ്സം ഇനിയും നീങ്ങിയിട്ടില്ല. അതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഭരണം മാറിയാലും ഇതിന്റെ പ്രസക്തി കുറയില്ലെന്നും ജനകീയ പ്രസ്ഥാനമായി അല്‍ബറക മാറുമെന്നും അദ്ദേഹം പറഞ്ഞു. റൗദത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഹുസൈന്‍ മടവൂര്‍ ,മമ്പാട് എം.ഇ.എസ് കോളജ് അസോ. പ്രഫസര്‍ കെ.എം.എ റഹീം, എം.ഇ.എസ് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ഫസല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി. ജലീല്‍ എം.എല്‍.എ സ്വാഗതവും കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ തോമസ്‌കുട്ടി നന്ദിയും പറഞ്ഞു.

Shared via NewsHunt

http://newshunt.com/share?id=8289840