Followers

Wednesday, March 2, 2011

ഇസ്‌ലാമിക് ബാങ്ക് സംസ്ഥാനത്തിന്റെ മുഖഛായ മാറ്റും -ഡോ. തോമസ് ഐസക്

02 Mar 2011 07:40,
(2 Mar) മലപ്പുറം: ഇസ്‌ലാമിക ശരീഅത്തനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാങ്ക് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ മുഖഛായ തന്നെ മാറ്റുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മലപ്പുറം ടൗണ്‍ഹാളില്‍ കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച 'പലിശ രഹിത ബാങ്കിങിന്റെ വര്‍ത്തമാന സാധ്യതകള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങള്‍ക്ക് വേണ്ട പണം പലിശയില്ലാതെ സ്വരൂപിക്കാനെന്താണ് മാര്‍ഗമെന്ന ആലോചനയില്‍ നിന്നാണ് ഇസ്‌ലാമിക് ബാങ്കിങ് എന്ന ആശയം ഉടലെടുത്തതെന്നും അല്‍ബറക ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന സ്ഥാപനം പിറന്നത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ ചെലവു പ്രതീക്ഷിക്കുന്ന 40,000 കോടി രൂപ പലിശരഹിത നിക്ഷേപത്തിലൂടെ സ്വരൂപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഈ തുക ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പലിശരഹിത സങ്കല്‍പ്പത്തെ സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന കാഴ്ചപ്പാടാണ് പുതിയ സംരംഭത്തിന് പിന്നില്‍. ഇക്വിറ്റി അടിസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുക. 1000 കോടി രൂപയാണ് പ്രവര്‍ത്തന മൂലധനമായി സ്വീകരിക്കുക. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന തുക ഇസ്‌ലാമിക ശരീഅത്ത് നിരോധിച്ച കാര്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. സംസ്ഥാനത്തെ റോഡ് വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപം വിനിയോഗിക്കും. അതിന്റെ ലാഭവിഹിതം നിക്ഷേപകര്‍ക്കും ലഭിക്കും. ഇസ്‌ലാമിക് ബാങ്ക് എന്ന കേട്ടപാടെ മതനിരപേക്ഷതക്ക് എതിരാണെന്നും തീവ്രവാദമാണെന്നുമൊക്കെ ആക്ഷേപമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ അതൊന്നും ചെവികൊള്ളാതെ മുന്നോട്ടുപോയി. വ്യവസായ മന്ത്രി എളമരം കരീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 79 ശതമാനം ഓഹരി വാങ്ങാന്‍ തയാറായി എത്തിയ കമ്പനികളുണ്ടായിട്ടും അല്‍ബറകയില്‍ 11 ശതമാനം ഓഹരി മാത്രമേ തുടക്കത്തില്‍ നല്‍കുകയുള്ളൂവെന്നും രാഷ്ട്രീയമായും പ്രഫഷണലായും സര്‍ക്കാര്‍ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് പിടിച്ചു നിന്നത്. സൗത് വെസ്റ്റ് റെയില്‍ കോറിഡോര്‍, കോയമ്പത്തൂര്‍-കൊച്ചി കോറിഡോര്‍ തുടങ്ങി കേരളം മുന്നോട്ടുവെക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അല്‍ബറകക്ക് ഈ പദ്ധതികളില്‍ സുപ്രധാന പങ്കു വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ശതമാനം മുസ്‌ലിംകള്‍ മാത്രമുള്ള ബ്രിട്ടനില്‍ ഏഴു ശാഖകളുള്ള ഇസ്‌ലാമിക് ബാങ്കുണ്ട്. ഇന്ത്യയില്‍ ഇസ്‌ലാമിക ബാങ്ക് തുടങ്ങുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഇത് വൈകാതെ നീങ്ങുമെന്നാണ് പ്രതീക്ഷ. വിദേശ ഏജന്‍സിയെ വെച്ച്‌ വിശദപഠനം നടത്തിയാണ് അല്‍ബറക എന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്. കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ 2009ലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. മൂലധനത്തിന്റെ അഭാവമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സമെന്നും ഗള്‍ഫില്‍ മാത്രമുള്ള സ്ഥാപനങ്ങളിലും വ്യക്തികളുടെ കൈയിലും കോടിക്കണക്കിന് രൂപ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നും വിഷയം അവതരിപ്പിച്ച വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ പറഞ്ഞു. സാങ്കല്‍പ്പിക ലോകത്ത് ചിലരുടെ സ്വപ്‌നം മാത്രം എന്ന് പ്രചരിപ്പിക്കപ്പെട്ട കാര്യമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ചര്‍ച്ചയില്‍ 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. മുതലാളിമാര്‍ക്കിടയില്‍ കറങ്ങേണ്ട ഒന്നല്ല പണമെന്നും ചൂഷണത്തിലൂടെ അതുണ്ടാക്കാന്‍ പാടില്ലെന്നുമാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നല്ലത് ആര് ചെയ്താലും അതിനെ പിന്തുണക്കുകയെന്നതും ഇസ്‌ലാമികമാണ്. വിവിധ രാജ്യങ്ങളില്‍ വിജയകരമായി നടക്കുന്ന സംവിധാനമാണ് ഇസ്‌ലാമിക ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ നിയമ തടസ്സം ഇനിയും നീങ്ങിയിട്ടില്ല. അതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഭരണം മാറിയാലും ഇതിന്റെ പ്രസക്തി കുറയില്ലെന്നും ജനകീയ പ്രസ്ഥാനമായി അല്‍ബറക മാറുമെന്നും അദ്ദേഹം പറഞ്ഞു. റൗദത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഹുസൈന്‍ മടവൂര്‍ ,മമ്പാട് എം.ഇ.എസ് കോളജ് അസോ. പ്രഫസര്‍ കെ.എം.എ റഹീം, എം.ഇ.എസ് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ഫസല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി. ജലീല്‍ എം.എല്‍.എ സ്വാഗതവും കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ തോമസ്‌കുട്ടി നന്ദിയും പറഞ്ഞു.

Shared via NewsHunt

http://newshunt.com/share?id=8289840

3 comments:

  1. എല്ലായിടെത്തുമെന്ന പോലെ ഇസ്ലാം ഇവിടെയും ഒരു ബദൽ മാർഗം ആവന്നു

    ReplyDelete
  2. എല്ലായിടെത്തുമെന്ന പോലെ ഇസ്ലാം ഇവിടെയും ഒരു ബദൽ മാർഗം ആവന്നു
    ithoru sambhavam thannenu baappa

    ReplyDelete
  3. ഒട്ടും സഹിക്കുന്നില്ല; അല്ലേ പുന്നക്കാടാ?

    ReplyDelete