Followers

Saturday, December 25, 2010

ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും

(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, നേരത്തെ എഴുതിയ ചില കുറിപ്പുകളാണിവ. ഇതൊരു ചര്‍ച്ചാ വിഷയമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.)

ജബ്ബാര്‍ എഴുതി:

1. 'ഇസ്ലാമിന്റെ ചരിത്രം ഇസ്ലാമിസ്റ്റുകള്‍ അവരുടെ മാത്രം വേര്‍ഷന്‍ ഉള്‍പ്പെടുത്തി രചിച്ചതാണ്. അതു നിഷ്പക്ഷമല്ല. മുഹമ്മദിനോടു ഏറ്റു മുട്ടിയ മക്കയിലെയോ മദീനയിലെയോ എതിര്‍ പക്ഷത്തിന്റെ നിലപാടുകള്‍ നമുക്ക് അറിയാന്‍ നിവൃത്തിയില്ല, മുഹമ്മദും കൂട്ടരും അവരോടു ചെയ്ത ക്രൂരതകളുടെ ചിത്രം ഇസ്ലാമിസ്റ്റുകളുടെ ചരിത്രത്തില്‍നിന്നു തന്നെ ഏറെക്കുറെ ലഭിക്കുന്നതിനാല്‍ കുറേയേറെ കാര്യങ്ങള്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിച്ചെടുക്കാം. ഇതാണു ഞാന്‍ പറഞ്ഞത്.'

2. 'മദീനയിലെത്തിയ മുഹമ്മദ് മക്കന്‍ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണുണ്ടായതെന്ന് എല്ലാ ചരിത്രഗ്രന്ഥങ്ങളും മറയില്ലാതെ സമ്മതിക്കുന്നു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രധാനമായും എഴുതിയതും അക്കാര്യമാണ്. ആലിക്കോയ പോലും അതേ കുറിച്ചു മിണ്ടുന്നില്ല !!'

3. 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
..............

ആലിക്കോയ: അപ്പോള്‍ മുസ്‌ലിംകളെ വിമര്‍ശിക്കാന്‍ പറ്റുന്ന കാര്യങ്ങളും മുസ്‌ലിംകള്‍ രേഖപ്പെടുത്തിയ ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ഉണ്ടെന്നര്‍ത്ഥം. രേഖപ്പെടുത്തുന്ന ചരിത്രം മുസ്‌ലിംകള്‍ക്ക് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന ചിന്ത അത് രേഖപ്പെടുത്തിയവരെ സ്വാധീനിച്ചിരുന്നില്ലെന്ന് വ്യക്തം. സത്യസന്ധമായി സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു അവര്‍ ചെയ്തത്. അല്ലായിരുന്നെവെങ്കില്‍ ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒന്നും അതില്‍ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും ചരിത്രം പക്ഷപാതപരമായാണ്‌ രേഖപ്പെടുത്തിയത് എന്ന് പറയുന്നതെങ്ങനെ? സത്യ സന്ധമായാണ്‌ അവര്‍ ചരിത്രം രേഖപ്പെടുത്തിയത് എന്നതിന്ന് ഇതില്‍ പരം എന്ത് തെളിവാണ്‌ വേണ്ടത്?

ജബ്ബാറിന്‍റെ മൂന്നാമത്തെ പ്രസ്താവന ഞാന്‍ അല്‍പം എഡിറ്റ് ചെയ്ത് പുനരവതരിപ്പിക്കുന്നു: 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ .... നില നില്‍ക്കുന്ന കാലത്തോളം ... സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'

ഇത് ഞങ്ങളും സമ്മതിക്കുന്നു. താങ്കള്‍ കൂടി ഇത് സമ്മതിച്ചാല്‍ നമ്മള്‍ തമ്മിലുള്ള പ്രശ്നം തീര്‍ന്നു.
........

അവിടെ ജബ്ബാറിനോട് ചോദിച്ചതും, എന്നാല്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ലാത്തതുമായ ചില ചോദ്യങ്ങള്‍.


1. വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ മുസ്‌ലിംകള്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?

2. ഇവ ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ എങ്ങനെ കടന്ന് കൂടി? യുക്തിവാദികളോ മക്കാ മുശ്‌രിക്കുകളോ എഴുതിച്ചേര്‍ത്തതാണോ?

3, ചരിത്രത്തിന്‍റെ കൈപ്പും മധുരവും വേര്‍തിരിക്കണമെന്നും മധുരമുള്ളത് മാത്രം രേഖപ്പെടുത്തണമെന്നും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ തീരുമാനിച്ചിരുന്നാതായും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും തെളിയിക്കാമോ?

4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?

5. ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന കൈപ്പുള്ള ചില കാര്യങ്ങള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടല്ലോ. ഇത്തരം കാര്യങ്ങളാണോ മധുരമുള്ള കാര്യങ്ങളോ ഏതാണ്‌ കൂടുതല്‍?

6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ്‌ താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?

7. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമ്പോള്‍ എന്ത്‌കൊണ്ടാണ്‌ താങ്കള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്?

8. മധുരമുള്ള നൂറുക്കണക്കിന്‌ സംഭവങ്ങള്‍ക്കിടയില്‍ നിന്ന് കൈപ്പുള്ള, ഒറ്റപെട്ട, ചില സംഭവങ്ങള്‍ മാത്രം പൊക്കിയെടുത്ത് ഇസ്‌ലാമിക ചരിത്രം മൊത്തത്തില്‍ തന്നെ കൈപ്പുള്ളത് മാത്രമാണെന്ന് വാദിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം വിരോധം തന്നെയല്ലേ?

9. ഹിജ്‌റക്ക് മുന്നോടിയായി സംഭവിച്ച അഖബാ ഉടമ്പടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഹിജ്‌റയിലേക്ക് നയിച്ചതും മക്കക്കാരില്‍ നിന്ന് പ്രവാചകന്നും അനുയായികള്‍ക്കും ഉണ്ടായതുമായ കൈപ്പേറിയ നൂറുനൂറനുഭവങ്ങള്‍ താങ്കള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തിന്‌?
............

ആലിക്കോയ: 6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ്‌ താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
--
ജബ്ബാര്‍: അതു ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ കാക്കത്തൊള്ളായിരം പേരുണ്ടല്ലോ. നിങ്ങള്‍ തിരിച്ചൊന്നു ചിന്തിക്കൂ. എന്തേ കയ്പ്പുള്ള കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ത്തും മറയ്ച്ചു വെയ്ക്കുന്നു? അതു കൊണ്ടു തന്നെ ഞാനും എന്നെപ്പോലുള്ളവരും മറുവശം തുറന്നു കാട്ടാന്‍ നിര്‍ബന്ധിതരാകുന്നു.
..........

ആലിക്കോയ: ഇസ്‌ലാമിക ചരിത്രത്തിലെ കൈപ്പുള്ള ഏത് കാര്യമാണ്‌ മുസ്‌ലിം ചരിത്രകാരന്‍മാര്‍ മറച്ച് വച്ചത്? അങ്ങനെ മറച്ച് വയ്‌ക്കപെട്ട വല്ലതും താങ്കള്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി താങ്കളുപയോഗിക്കുന്ന സകല 'ചരിത്ര വസ്‌തുത'കളും ഇസ്‌ലാമിക ചരിത്ര കൃതികളിലുള്ളവ തന്നെയല്ലേ? ഖുര്‍ആനില്‍ പോലും പ്രവാചകനെയും അനുചരന്‍മാരെയും വിമര്‍ശിക്കുന്നതും ശാസിക്കുന്നതുമായ വചനങ്ങള്‍ ഉണ്ടല്ലോ. താങ്കള്‍ അത് ശ്രദ്ധിച്ചിട്ടില്ലേ? ഹദീസുകളിലും ഇത്തരം സംഭവങ്ങളുണ്ടല്ലോ. അതേ പോലെ ചരിത്ര കൃതികളിലും കാണാം. പിന്നെ ആര്‌ എന്ത് മറച്ചു വച്ചെന്നാണ്‌ താങ്കള്‍ പറയുന്നത്? അതിന്ന് എന്ത് തെളിവാണ്‌ ഉള്ളത്? തെളിവില്ലാത്ത കാര്യങ്ങള്‍ പറയുന്നതിന്നാണോ യുക്തിവാദം എന്ന് പറയുന്നത്?
അതേസമയം, താങ്കള്‍ ചെയ്യുന്നത് കൈപ്പുള്ളവ തുറന്നു കാട്ടുക മാത്രമല്ല; ഇസ്‌ലാമിക ചരിത്രം മൊത്തം തന്നെ കൈപ്പേറിയ സംഭവങ്ങള്‍ മാത്രമാണെന്ന് വാദിക്കുകയും, അതോടൊപ്പം ഇല്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും, സകല നന്‍മകളെയും തമസ്‌കരിക്കുകയും ചെയ്യുന്നു. 'അങ്ങനെ ഊഹിക്കാം, ഇങ്ങനെ ഊഹിക്കാം' എന്നാണ്‌ താങ്കളുടെ കള്ള ന്യായം! ഇവിടെയാണ്‌ താങ്കള്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതേപോലെ ഏകപക്ഷീയമായി ചരിത്രം കൈകാര്യം ചെയ്യുമ്പോള്‍ താങ്കളുടെ വിശ്വാസ്യത തകരുകയാണ്‌ ചെയ്യുന്നത്. പക്ഷെ, പ്രവാചക വിരോധത്താലും ഇസ്‌ലാം വിരോധത്താലും ആന്ധ്യം ബാധിച്ചതിനാല്‍ താങ്കള്‍ അത് കാണുന്നില്ലെന്ന് മാത്രം.
..........

ഇത്രയും ഭാഗം ജബ്ബാറിന്റെ ബ്ലോഗില്‍ നേരത്തെ എഴുതിയതാണ്‌. ഇവിടെ പുതുതായി ഒന്നും എഴുതുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചക്കിടയില്‍ പറയാം എന്ന് കരുതുന്നു.

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

9 comments:

  1. ഇ.എ. ജബ്ബാറിനെ പോലെ ഒരാളായിരുന്നു ഇസ്‌ലാമിക ചരിത്രം രചിക്കുന്നതെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചു നോക്കുന്നത് രസകരമായിരിക്കും.

    ചിലപ്പോള്‍ അദ്ദേഹം പറയും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ എല്ലാം പറഞ്ഞുവെച്ചതാണ് നമ്മുക്ക് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ സഹായകരമായതെന്ന്. മറ്റുചിലപ്പോള്‍ പറയും ചരിത്രം രചിച്ചിട്ടുള്ളത് ഏക പക്ഷീയമായിട്ടാണെന്ന്. അദ്ദേഹത്തെ വെറുതെ അതിമിതും പറയാന്‍ വിടുന്നതാണ് യുക്തി എന്ന് തോന്നുന്നു. അദ്ദേഹം പറയുന്നതിലെ നെല്ലും പതിരും തിരയുന്നത് വൃഥാവേലയായി പോകും എന്നുകൂടി എനിക്കഭിപ്രായമുണ്ട്.

    അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് ഏതെങ്കിലും വായനക്കാര്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അവരിവിടെ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കട്ടെ.

    ReplyDelete
  2. ജബ്ബാര്‍ സാറിന്റെ വാക്കുകളില്‍ വിശദീകരണം ആവശ്യമുള്ളതായി എനിക്ക് തോന്നുന്നത് പ്രധാനമായും ഇതിന്നാണ്‌ :

    "'മദീനയിലെത്തിയ മുഹമ്മദ് മക്കന്‍ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണുണ്ടായതെന്ന് എല്ലാ ചരിത്രഗ്രന്ഥങ്ങളും മറയില്ലാതെ സമ്മതിക്കുന്നു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രധാനമായും എഴുതിയതും അക്കാര്യമാണ്. ആലിക്കോയ പോലും അതേ കുറിച്ചു മിണ്ടുന്നില്ല !!"

    ReplyDelete
  3. ഇസ്‌ലാമിക ചരിത്രം വികലമാക്കി അവതരിപ്പിക്കുന്നതിന്റെ ഉദാഹരണം:
    1
    2

    ReplyDelete
  4. സര്‍,
    താങ്കളുടെ പുതിയ പോസ്റ്റ് വായിച്ചു. അതില്‍ ഉദാഹരണങ്ങള്‍ നല്‍കി വിശദീകരിക്കാത്തതിനാല്‍ മനസ്സിലാക്കാന്‍ ഇത്തിരി പ്രയാസം തോന്നി. ജബ്ബാര്‍ സാറിന്റെ വാക്കുകള്‍ താങ്കള്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ചൂണ്ടിക്കാണിച്ച, ശത്രുക്കളോട് നബി നടത്തിയ ക്രൂരതകളെ സംബന്ധിച്ച് ഒരു വിശദീകരണവും താങ്കള്‍ നല്‍കിക്കാണുന്നില്ല.
    പ്രവാചകന്റെ ഉപദേശങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നാറുണ്ട്. എങ്കിലും അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ടെന്നറിയുമ്പോള്‍ എല്ലാ ബഹുമാനവും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്.
    വിശദീകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. To Student:
    പ്രവാചകന്‍ യുദ്ധം ചെയ്തെന്നും വെട്ടിപ്പിടിച്ചെന്നുമാണല്ലോ ആരോപണം. ഇതിന്‍റെ നിജസ്ഥിതി ശ്രീ. ഇടമറുകിന്‍റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠന'ത്തില്‍ ഇങ്ങനെ വായിക്കാം: "മദീനയിലെത്തിയ മുഹമ്മദും അനുയായികളുമായി അവിടത്തുകാര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. മുഹമ്മദിനെ അവര്‍ ആ നഗരരാഷ്ട്രത്തിന്‍റെ അധിപനാക്കി. മക്കാ നിവാസികള്‍ക്ക് ഇത് സഹിച്ചില്ല. മദീനത്ത് അദ്ദേഹത്തിന്‍റെ ശക്തി വര്‍ദ്ധിച്ചു വരുന്നതില്‍ അസൂയയുണ്ടായിരുന്ന യൂദ കച്ചവടക്കാര്‍ മക്കക്കാരെ പറഞ്ഞ് ഇളക്കുകയും ചെയ്തു. അതിന്‍റെ ഫലമായി ഖുറൈശികള്‍ മദീനക്കെതിരെ യുദ്ധത്തിന്ന് പുറപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ നബിയും അനുയായികളും മുന്നൂറില്‍ ചില്വാനം ആളുകള്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു. ബദര്‍ എന്ന സ്ഥലത്ത് വെച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി. അംഗ സംഖ്യ കുറവായിരുന്നെങ്കിലും മുഹമ്മദിന്‍റെ സൈന്യമാണ്‌ വിജയിച്ചത്. ഇസ്‌ലാം മത ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണിത്. ഖുറൈശികളുടെ പ്രതാപം തകരാന്‍ ഇത് കാരണമാക്കി. എങ്കിലും പിറ്റെ കൊല്ലം അവര്‍ വീണ്ടും യുദ്ധത്തിന്‌ വന്നു. ഉഹുദ് മലയുടെ താഴ്വാരത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ഇരു കൂട്ടര്‍ക്കും വമ്പിച്ച നഷ്ടമുണ്ടായി. ഇതോടെ മദീന അക്രമിച്ച് കീഴടക്കാമെന്ന മോഹം ഖുറൈശികള്‍ക്കില്ലാതായി." (ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം പേജ് 51, 52)
    യുദ്ധോല്‍സുകത ആര്‍ക്കാണുണ്ടായിരുന്നതെന്നും ആര്‌ ആരോടാണ്‌ യുദ്ധത്തിന്‌ പുറപ്പെട്ടതെന്നും ഇവിടെ വ്യക്തമായിരിക്കുകയാണ്‌. എന്നാല്‍ ഉദ്ധരണിയുടെ അവസാന വാചകത്തില്‍ സൂക്ഷ്മതക്കുറവുണ്ട്. കാരണം മൂന്നാമതൊരിക്കല്‍ക്കൂടി അവര്‍ സര്‍വ്വ ശക്തിയും സംഭരിച്ച് മദീനക്കെതിരെ ഒരാക്രമണം കൂടി നടത്തിയിരുന്നു. അതാണ്‌ ഖന്ദഖ് (കിടങ്ങ്) യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. യുദ്ധത്തിന്‌ വന്ന ഭീമന്‍ സൈന്യത്തില്‍ നിന്ന് മദീനയെ രക്ഷിക്കാന്‍ വേണ്ടി മദീനക്ക് ചുറ്റും കിടങ്ങ് തീര്‍ത്ത് യുദ്ധം ഒഴിവാക്കാനുള്ള വഴി തേടുകയായിരുന്നു പ്രവാചകന്‍. ഈ യുദ്ധത്തില്‍ അല്ലാഹുവിന്‍റെ ഇടപെടല്‍ മൂലം അല്‍ഭുതകരമായാണ്‌ പ്രവാചകനും വിശ്വാസികളും മദീനയും രക്ഷപ്പെട്ടത്.
    ഈ ഭാഗം വിട്ടുകളഞ്ഞിട്ട് അതിന്‍റെ ശേഷം നടന്ന ചില കാര്യങ്ങള്‍ ഉഹ്ദ് യുദ്ധത്തിന്‍റെ തുടര്‍ച്ചയെന്നോണം വിവരിക്കുകയാണ്‌ ശ്രീ ഇടമറുക് ചെയ്തത്. ആ ഭാഗം ഇങ്ങനെ: "അടുത്തുള്ള ചില കോട്ടകള്‍ അക്രമിച്ച് കൊള്ളയടിക്കാനും ആളുകളെ തടവുകാരായി പിടിക്കാനും മുഹമ്മദും അനുയായികളും തയ്യാറായി." (പേജ് 52)

    ReplyDelete
  6. (തുടര്‍ച്ച)
    മദീനയിലെ താമസക്കാരായിരുന്ന യഹൂദന്‍മാര്‍ പ്രവാചകനുമായി സഖ്യത്തിലായിരുന്നു. എങ്കിലും തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിംകളെ വഞ്ചിക്കാനും പ്രവാചകനെ വധിക്കാന്‍ ശ്രമിക്കാനും അവര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. മാപ്പര്‍ഹിക്കാത്ത ഈ രാജ്യദ്രോഹത്തിനുള്ള ശിക്ഷ പ്രവാചകന്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇവിടെ പ്രവാചകന്‍റെ നടപടിയെ അക്രമം, കൊള്ള, കൊലപാതകം എന്നൊക്കെ വിശേഷിപ്പിക്കുകയും അതിന്ന് പ്രവാചകനെ നിര്‍ബന്ധിതനാക്കിയ സാഹചര്യം ഒളിച്ച് വയ്ക്കുകയുമാണ്‌ വിമര്‍ശകന്‍മാര്‍ സാധാരണ ചെയ്യാറുള്ളത്. ഈ ശ്രമം ശ്രീ ഇടമറുകും നടത്തുന്നുണ്ട്. എന്നിട്ടും അദ്ദേഹം ചില സത്യങ്ങള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതനാകുന്നു എന്ന് മാത്രം.

    "വലിയ രക്തച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മക്ക കീഴടങ്ങി" (പേജ് 52) എന്നും ഇടമറുക് എഴുതുന്നു. ഇതിന്ന് തൊട്ട് മുമ്പുള്ള വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ ഹുദൈബിയാ സന്ധി. ഈ കാര്യവും ഇടമറുക് വിട്ടുകളഞ്ഞിരിക്കുന്നു. ഖുരൈശികളുമായി ഉണ്ടാക്കിയ ഒരു യുദ്ധമില്ലാ കരാറായിരുനു ഇത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഖുറൈശികള്‍ തന്നെ കരാര്‍ ലംഘിച്ചു. അതിന്ന് ശേഷമാണ്‌ മക്ക വിജയം നടന്നത്. ഇടമറുക് എഴുതുന്നു: (മക്ക വിജയത്തെ) "തുടര്‍ന്ന് സമീപത്തുള്ള ശത്രുക്കളുടെ ഗോത്രങ്ങളെയും മുസ്‌ലിം സൈന്യം പരാചയപ്പെടുത്തി." (പേജ് 52) ഇത് കേട്ടാല്‍ തോന്നുക മുസ്‌ലിംകള്‍ യുദ്ധം ചെയ്യാന്‍ ആളുകളെയും തിരഞ്ഞ് നടക്കുകയായിരുന്നു എന്നാണ്‌.
    എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിതാണ്‌. മക്ക വിജയം കഴിഞ്ഞ് ആശ്വാസത്തിലും ആഹ്ലാദത്തിലുമായിരുന്ന മുസ്‌ലിംകളെ നേരിടാന്‍ മക്കയുടെ സമീപത്ത് വസിക്കുന്ന ഹവാസിന്‍, സഖീഫ്, നദ്‌റ്‌, ജുശം ഗോത്രങ്ങള്‍ ഒരുങ്ങി മക്കക്ക് നേരെ പുറപ്പെട്ടതറിഞ്ഞ് അവര്‍ക്കങ്ങോട്ട് പുറപ്പെടേണ്ടി വരികയായിരുന്നു ചെയ്തത്. മറ്റുള്ളവര്‍ ഇങ്ങോട്ട് യുദ്ധത്തിന്ന് വരുമ്പോള്‍ പ്രവാചകന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു? മറ്റൊരു യുദ്ധത്തിന്‍റെ നിര്‍ബന്ധിതാവസ്ഥ ശ്രീ ഇടമറുക് വിവരിക്കുന്നത് കാണുക: "ഇങ്ങനെ പശ്ചിമ അറേബ്യയില്‍ ഒരു സുശക്തമായ മുസ്ളിം രാജ്യം വളര്‍ന്നു വരുന്നത് കണ്ടപ്പോള്‍ സിറിയന്‍ രാജാവ് യുദ്ധത്തിനൊരുങ്ങി. മുഹമ്മദും പടയൊരുക്കം ചെയ്തു. തബൂക്ക് എന്ന സ്ഥലം വരെ മുസ്ലിം സൈന്യം നീങ്ങി. അവിടെ വെച്ച് സന്ധി ചെയ്ത് സിറിയന്‍ രാജാവ് പിന്‍വാങ്ങി. ഇതോടെ അറേബ്യ മുഴുവന്‍ മുഹമ്മദിന്‍റെ നിയന്ത്രണത്തില്‍ വന്നു. (പേജ് 52, 53)

    അഥവാ മുഹമ്മദ് നബി യുദ്ധോല്‍സുകനായിരുന്നില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിലും. മനുഷ്യന്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുകയായിരുനു പ്രവാചകന്‍റെ ലക്‌ഷ്യം. അത് അനുവദിക്കാത്തവര്‍ക്കെതിരെ, പ്രവാചകനെയും ഇസ്‌ലാമിക സമൂഹത്തെയും നശിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ, അതും മറ്റെല്ലാ വഴിയും അടയുമ്പോള്‍ അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്‍റെ നില നില്‍പ്പ് ഉറപ്പ് വരുത്താന്‍ വേണ്ടി അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ്‌ പ്രവാചകന്‍ ആയുധമെടുത്തിട്ടുള്ളത്.

    ReplyDelete
  7. സര്‍,
    മനുഷ്യര്‍ക്ക് ദൈവത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കാന്‍ വേണ്ടി വന്ന പ്രവാചകന്‍ അവരെ ഉപദേശിക്കുകയും വഴി കാണിക്കുകയും ചെയ്താല്‍ മതിയായിരുന്നല്ലോ. അതീന്‍ പുറമെ രാജ്യം വെട്ടിപ്പിടിക്കാനും മറ്റും പോയത് കൊണ്ടല്ലേ യുദ്ധം വേണ്ടി വന്നത്? എന്തൊക്കെ ന്യായം പറഞ്ഞാലും യുദ്ധം ചെയ്യുകയെന്നത് ഒരു പ്രവാചകന്ന് ഒട്ടും ഭൂഷണമല്ലെന്ന് തന്നെയാണ്‌ എന്റെ വിനീതമായ അഭിപ്രായം.

    ReplyDelete
  8. student said...

    എന്തൊക്കെ ന്യായം പറഞ്ഞാലും യുദ്ധം ചെയ്യുകയെന്നത് ഒരു പ്രവാചകന്ന് ഒട്ടും ഭൂഷണമല്ലെന്ന് തന്നെയാണ്‌ എന്റെ വിനീതമായ അഭിപ്രായം.



    വളരെ ശരിയാണ്. പക്ഷെ മുഹമ്മദ്‌ (PBUH) നബി ഒരു പ്രവാചകന്‍ മാത്രമായിരുന്നില്ല; ഒരു ഭരണാധികാരികൂടിയായിരുന്നു.

    ReplyDelete
  9. സ്റ്റുഡന്റ്,
    താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. അതോടൊപ്പം അതിനോട് വിയോജിക്കാനുള്ള എന്റെ സ്വാതന്ത്ര്യത്തെ താങ്കളും മാനിക്കുമല്ലോ.
    പ്രവാചകന്റെ യുദ്ധം വിലയിരുത്തുന്നതിന്ന് മുമ്പായി പ്രവാചകനെ ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഒരു ദേവാലയത്തില്‍ കഴിഞ്ഞ് കൂടി ആളുകളെ ഉപദേശിക്കുന്ന ഒരു റോള്‍ മാത്രമാണ്‌ പ്രവാചകന്നുള്ളതെങ്കില്‍ താങ്കള്‍ പറഞ്ഞത് ശരിയായിരിക്കും. എന്നാല്‍ ചരിത്രത്തില്‍ പ്രവാചകന്‍മാരെ നാം കാണുന്നത് ആ ഒരു റോളില്‍ മാത്രമല്ല. ഫാസില്‍ ചൂണ്ടിക്കാണിച്ചത് പോലെ, സമൂഹത്തിന്റെ സമൂലമായ പരിവര്‍ത്തനത്തിന്ന് വേണ്ടി ശ്രമിക്കുന്ന വിപ്ലവകാരികളാണ്‌ പ്രവാചകന്‍മാര്‍. അവര്‍ ഉപദേശം കൊണ്ട് മതിയാക്കുന്നവരല്ല. അവരുടെ ഉപദേശം സമൂഹത്തില്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത കൂടി അവര്‍ക്കുണ്ട്. അങ്ങനെ വരുമ്പോള്‍ ഒരു രാഷ്ട്ര സ്ഥാപനത്തിലൂടെ മാത്രമേ അവര്‍ക്ക് ആ ദൌത്യം പൂര്‍ത്തീകരിക്കാന്‍ സധിക്കുകയുള്ളു എന്ന് കാണാന്‍ കഴിയും. അവരുടെ അജണ്ടയില്‍ അഞ്ച് കാര്യങ്ങളുണ്ടായിരുന്നു.
    1. പ്രബോധനം.
    2. സമൂഹസംസ്കരണം.
    3. സംഘാടനവും നേതൃത്വവും.
    4. വിമോചനം.
    5. ഭരണം.

    ഇവ അഞ്ചും എല്ലാ പ്രവാചകന്‍മാരും ചെയ്തിട്ടില്ല. അവരവരുടെ സാഹചര്യം അനുവദിക്കുന്നിടത്തോളമാണ്‌ ഓരോ പ്രവാചകനും പ്രവര്‍ത്തിക്കുക. അത്കൊണ്ട് രാജ്യം ഭരിച്ചിട്ടില്ലാത്ത പ്രവാചകന്‍മാരെ ചൂണ്ടിക്കാണിച്ച് അതാ നോക്കൂ അവര്‍ യുദ്ധം ചെയ്തിട്ടില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

    സാമൂഹിക പരിഷ്കരണത്തിന്റെ പൂര്‍ത്തീകരണം ഭരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. മുഹമ്മദ് നബി മേല്‍ പറഞ്ഞ അഞ്ച് ഇനങ്ങളും നടപ്പില്‍ വരുത്തിയ പ്രവാചകനാണ്‌. അഥവാ അദ്ദേഹം ഭരണാധികാരി കൂടി ആയിരുന്നു. അതിനാല്‍ ചില അനിവാര്യ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്ന് യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. (കൂടുതല്‍ കര്യങ്ങള്‍ പിന്നീട് വിശദീകരിക്കാഅം.)

    ReplyDelete