Followers

Friday, April 8, 2011

ജമാഅത്തെ ഇസ്‌ലാമി, സി.പി.എം, തീവ്രവാദം 

ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ -കൂടിയാലോചനാ സമിതി-, കേരള സെക്രട്ടരിയേറ്റ്, കേന്ദ്ര പ്രതിനിധി സഭ എന്നിവയില്‍ അംഗവും വാണിമേല്‍ പ്രദേശത്തെ അമീറുമായ ഹമീദ് വാണിമേല്‍ ജമാഅത്തിലെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ പദവികളില്‍ നിന്നും രാജി വച്ചിരിക്കുന്നുവല്ലോ. അദ്ദേഹത്തിന്റെ രാജിയും വാര്‍ത്താ സമ്മേളനത്തിലെ ചില പരാമര്‍ശങ്ങളുമാണ്‌ ഇപ്പോള്‍ കേരള തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ച വിഷയം.

രാജി വയ്ക്കാനായി അദ്ദേഹം നിരത്തിയ കാരണങ്ങള്‍ അങ്ങേയറ്റം ബാലിശമാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തിന്‌ വിരുദ്ധമായി ശുറ തീരുമാനമെടുത്തു എന്നതാണ്‌ രാജിയ്ക്ക് കാരണമത്രെ. ജമാഅത്തേ ഇസ്‌ലാമിയുടെ കൂടിയാലോചനാ സമിതിയില്‍ ചര്‍ച്ചയ്ക്ക് വരുന്ന കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായം പറയാന്‍ ഓരോ അംഗത്തിനും അവകാശമുണ്ട്. അത് നിഷേധിക്കപ്പെട്ടതായി ഇപ്പോള്‍ രാജിവച്ച അംഗം പോലും പറഞ്ഞിട്ടില്ല. 2011 ഏപ്രില്‍ 13 ന്‌ നടക്കുന്ന തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ചര്‍ച്ചയും ജനാധിപത്യ മര്യാദകള്‍ പാലിച്ചു കൊണ്ട് തന്നെയാണ്‌ നടന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഒരു കൂടിയാലോചനാ സമിതി എങ്ങനെ തീരുമാനമെടുക്കണം?
പരമാവധി അഭിപ്രായൈക്യം ഉണ്ടാക്കാന്‍ ശ്രമിക്കണം.
അതസാദ്ധ്യമായി വരുമ്പോള്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കണം.
ആ തീരുമാനം -എതിരഭിപ്രായമുന്നയിച്ചവര്‍ ഉള്‍പ്പെടെ- എല്ലാവരും അംഗീകരിക്കണം.
ഇതാണ്‌ ജനാധിപത്യ മര്യാദ. ജമാഅത്ത് ഭരണഘടനയിലും ഇത് വിശദീകരിച്ചിട്ടുണ്ട്: "(ജി) അഭിപ്രായങ്ങളില്‍ യോജിപ്പില്ലാതെ വരുമ്പോള്‍ തീരുമാനം ഭൂരിപക്ഷാഭിപ്രായമനുസരിച്ചായിരിക്കും. വോട്ടെടുപ്പവസരത്തില്‍ അധ്യക്ഷന്റെ വോട്ടും ഒരു വോട്ടായി കണക്കാക്കുന്നതാണ്. എന്നാല്‍, വോട്ടുകള്‍ സമമായി വിഭജിക്കപ്പെടുകയാണെങ്കില്‍ തീരുമാനം അധ്യക്ഷന്റെ (ഹല്‍ഖാ അമീര്‍) അഭിപ്രായമുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കും." (ഖണ്ഡിക: 50, G)

എന്നാല്‍, ഈ മര്യാദ പാലിക്കാന്‍ ഹമീദ് ഇപ്പോള്‍ ഒരുക്കമല്ല. അദ്ദേഹത്തിന്റെ അഭിപ്രായം ഭൂരിപക്ഷാഭിപ്രായത്തിന്‌ എതിരാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു; എന്നിട്ടും അത് എല്ലാവരും അംഗീകരിച്ചു കൊള്ളണമെന്ന വാശിയാണ്‌ അദ്ദേഹം കാണിക്കുന്നത്. അത് സമ്മതിച്ചു കൊടുക്കാന്‍ കഴിയുന്നതല്ലല്ലോ. അങ്ങനെയാണത്രെ രാജിയുണ്ടായത്.

ചര്‍ച്ചയില്‍ സ്വന്തം അഭിപ്രായം പറയുക; സമിതിയുടെ തീരുമാനം, തന്റെ അഭിപ്രായത്തിന്നെതിരായാല്‍ പോലും അതംഗീകരിക്കുക. ഇതാണ്‌ എല്ലാ കമ്മിറ്റികളിലും സാധാരണ നടക്കാറുള്ളത്. അല്ലാതിരുന്നാല്‍ ഓരോ മീറ്റിംഗ് കഴിയുമ്പോഴും കമ്മിറ്റിയില്‍ നിന്ന് ഏതാനും പേര്‍ രാജിവയ്ക്കേണ്ടി വരും. ഇങ്ങനെയെങ്കില്‍ ഹമീദ് സാഹിബ് തന്നെ ഇതിന്ന് മുമ്പ് പല തവണ രാജിവയ്ക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുമല്ലോ. ജനാധിപത്യ മര്യാദ എന്താണെന്നത് മറന്ന് പോയാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇടത് പക്ഷത്തിന്‌ മുന്‍തൂക്കം നല്‍കുന്ന ഒരു തീരുമാനമുണ്ടാകണമെന്നാണ്‌ ശുറയുടെ അഭിപ്രായമെന്ന് കീഴ് ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശൂറ തീരുമാനിച്ചു. അതും ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തന്നെ. എന്നീട്ട് കീഴ്ഘടകങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിമ നിലപാട് സ്വീകരിക്കാമെന്നും തീരുമാനിച്ചു. ഈ തീരുമാനത്തിന്‌ എതിര്‍ നില്‍ക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ്‌ ഹമീദിന്‌ മുമ്പില്‍ അപ്പോഴുണ്ടായിരുന്നത്?

ദശലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. ഈ ബാദ്ധ്യതയെക്കുറിച്ച് ജമാഅത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഭീമമായ ബാദ്ധ്യത തീര്‍ക്കാന്‍ വല്ല മാര്‍ഗ്ഗവും അന്വേഷിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നിരിക്കാം. ഇതൊന്നും ജമാഅത്ത് നയത്തെ സ്വാധീനിക്കേണ്ട കാര്യങ്ങളല്ല. അതേ സമയം അദ്ദേഹത്തിന്റെ രാജിക്കത്ത് ദല്‍ഹിയിലേക്ക് ഫാക്സ് ചെയ്തത് ചന്ദ്രിക ദിനപ്പത്രത്തിന്റെ ഓഫീസില്‍ നിന്നാണെന്നത് അദ്ദേഹത്തിന്റെ തീരുമാനത്തെ ആര്‌ സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്.

കമ്മ്യൂണിസത്തോട് ജമാഅത്തെ ഇസ്‌ലാമിക്ക് വിയോജിപ്പുണ്ട്. ആ വിയോജിപ്പാകട്ടെ അടിസ്ഥാനപരമായ വിയോജിപ്പ് തന്നെയാണ്‌. അത് ജമാഅത്തിനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും അറിയാവുന്നതുമാണ്‌. കമ്മ്യുണിസ്റ്റ് പാര്‍ട്ടികളോട് മാത്രമല്ല; എല്‍.ഡി.എഫിലെ മറ്റ് പാര്‍ട്ടികളോടും ജമാഅത്തിന്‌ ഇതേ വിയോജിപ്പുണ്ട്. ജമാഅത്തെ ഇസ്‌ലാമി അതിന്റെ അടിത്തറയിലും എല്‍.ഡി.എഫിലുള്ള പാര്‍ട്ടികള്‍ അവ ഇപ്പോഴുള്ള അടിത്തറകളിലും നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിയോജിപ്പ് തുടരുകയും ചെയ്യും.

ജമാഅത്തിന്‌, അടിസ്ഥാനപരമായ ഈ വിയോജിപ്പുള്ളത് എല്‍.ഡി.എഫിനോടും അതിലെ പാര്‍ട്ടികളോടും മാത്രമല്ല; യു.ഡി.എഫിനോടും അതിലെ പാര്‍ട്ടികളോടുമുണ്ട് സമാനമായ വിയോജിപ്പ്. എല്‍.ഡി.എഫില്‍ മാത്രമല്ല; യു.ഡി.എഫിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അവയോട് മാത്രമല്ല ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുള്‍പ്പെടെ സകല പാര്‍ട്ടികളോടും അടിസ്ഥാനപരമായ വിയോജിപ്പുണ്ട്. ആ പാര്‍ട്ടികള്‍ അവയുടെ അടിത്തറയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിയോജിപ്പ് തുടരുകയും ചെയ്യും.

എന്നാല്‍, ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത് 2011-'16 കാലത്ത് ആരാണ്‌ കേരളം ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ്‌. നമുക്ക് മുമ്പില്‍ രണ്ട് മുന്നണികളുണ്ട്; യു.ഡി.എഫും എല്‍.ഡി.എഫും. ഈ രണ്ടിലൊന്ന് കേരളം ഭരിയ്ക്കും; മൂന്നാമതൊരു സാദ്ധ്യതയില്ല. 2001-2006 കാലത്ത് യു.ഡി.എഫാണ്‌ ഭരിച്ചിരുന്നത്. 2006-2011 കാലത്ത്, അഥവാ ഇപ്പോള്‍ എല്‍.ഡി.എഫ് ഭരണമാണ്‌ നിലവിലുള്ളത്. ഈ രണ്ട് ഭരണങ്ങള്‍ തമ്മില്‍ മാറ്റുരച്ച് നോക്കാനുള്ള സമയമാണിത്. അതോടൊപ്പം നിലവിലുള്ള കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലും നടക്കണം.

നിലവില്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങോട് ഇവിടെയുള്ള രണ്ട് മുന്നണികളുടെ നിലപാടെന്താണെന്ന് നോക്കണം. അവരവര്‍ മുമ്പോട്ട് വച്ച പ്രകടനപത്രികകള്‍ പരിശോധിക്കണം. ഇരുവര്‍ക്കും വാക്ക് പാലിക്കുന്ന സ്വഭാവം എത്രയുണ്ടെന്നതും പരിഗണിക്കണം. ഇരു മുന്നണികള്‍ക്കൂം വികസനത്തോടുള്ള കാഴ്ചപ്പാട്, ഹിന്ദുത്വത്തോടും ഫാഷിസത്തോടും മുള്ള നിലപാടിലെ കാപട്യവും ആത്മാര്‍ത്ഥതയും, സാമ്രാജ്യത്വത്തോടുള്ള സമീപനത്തിലെ വ്യത്യാസം, ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമോ ഫോബിയ പരത്തി മുസ്‌ലിംകളെ വേട്ടയാടുന്നതിനോടുള്ള നിലപാട്, ന്യായമായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് മേല്‍ തീവ്രവാദ-ഭീകര മുദ്ര ചാര്‍ത്തല്‍ ഇങ്ങനെ പലതും പരിഗണിക്കേണ്ടതുണ്ട്.

എന്നിട്ട് ആരെ പിന്തുണക്കണമെന്ന് തീരുമാനിക്കണം. ഈ ആലോചനയില്‍ ജമാഅത്തിന്‌ വിഷയമാകുന്നത് മുസ്‌ലിം സമുദായവും അതിന്റെ പ്രശ്നങ്ങളും മാത്രമല്ല. നാട്ടിലെ മൊത്തം ജനങ്ങളും അവരുടെ സകല പ്രശ്നങ്ങളും ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ പ്രശ്നങ്ങള്‍ തന്നെയാണ്‌. അപ്പോള്‍ മൊത്തം ജനങ്ങളെ വരാനിരിക്കുന്ന കേരള ഭരണം എങ്ങനെ ബാധിക്കുമെന്ന് -അതാണ്‌ പരമപ്രധാനമായ കാര്യം- നോക്കിയേ ഒരു തീരുമാനത്തിലെത്താന്‍ ജമാഅത്തിന്‌ സാധിക്കുകയുള്ളു.

ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് വളരെ വ്യക്തമാണ്‌. ഈ രണ്ടില്‍ ഏതെങ്കിലും ഒരു മുന്നയിയോടോ അവയില്‍ ഏതെങ്കിലും ഒരു കക്ഷിയോടോ പ്രത്യേകിച്ച് എന്തെങ്കിലും മമതയോ വിധേയത്തമോ വിരോധമോ ജമാഅത്തിനില്ല. അത്കൊണ്ട് അവരിലാരുടെയും താല്‍പ്പര്യം നോക്കേണ്ട ബാദ്ധ്യതയും ജമാഅത്തിനില്ല. ജമാഅത്തിന്‌ മുമ്പിലുള്ളത് ജനങ്ങളും അവരുടെ പ്രശ്നങ്ങളുമാണ്‌. രണ്ട് മുന്നണികളില്‍ ഏതാണ്‌ അവയോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുക എന്നാണ്‌ നോക്കാനുള്ളത്. അങ്ങനെയാണ്‌ തമ്മില്‍ ഭേദം എല്‍.ഡി.എഫാണ്‌ എന്ന നിഗമനത്തില്‍ ജമാഅത്ത് എത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ്‌ എല്‍.ഡി.എഫിന്‌ മുന്‍തൂക്കമുള്ള തീരുമാനം വരണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നുവെന്ന് അമീര്‍ ടി. ആരിഫലി കീഴ്‌ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല മറ്റ് സന്ദര്‍ഭങ്ങളിലും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമായും ജമാഅത്ത് ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിന്റെ ഭാഗമായി ഇത്തവണയും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പലരും ജമാഅത്തിനോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. ജമാഅത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങുന്നയിച്ച് തീ തുപ്പി നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷാജി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ കയറിച്ചെന്ന് 'നിങ്ങളുടെ സഹായം വേണമെന്ന്' ജില്ലാ പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്. ഷാജിയുടെ അഭിപ്രായത്തില്‍ ആഗോള തീവ്രവാദത്തിഉന്റെ മാസ്റ്റര്‍ ബ്രെയ്നാണ്‌ മൌലാനാ മൌദൂദി. ജമാഅത്തിനെ പിന്തുണക്ക് സമീപിക്കുന്നത് ആഗോള തലത്തില്‍ തീവ്രവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂ.

എരണാകുളത്ത് കെ.എന്‍.എം സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംബന്ധിക്കവേ കെ.എം.ഷാജി പറഞ്ഞു: ഇത്തരം സെമിനാറുകളിലും മറ്റും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദത്തെ എതിര്‍ക്കും.... എന്നാല്‍, തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ എന്ന ഒരു ദിവസമുണ്ട്. അത് വല്ലാത്തൊരു ദിവസമാണ്‌. മല്‍സരിച്ചവര്‍ക്കേ അതറിയൂ. ഞാന്‍ മല്‍സരിച്ചിട്ടുണ്ട്. എനിക്കതറിയാം. അന്ന് തലയില്‍ മുണ്ടിട്ടു കൊണ്ടാണ്‌ സ്ഥാനാര്‍ത്ഥികള്‍ തീവ്രവാദികളെ തേടിയെത്തുന്നത്. രാഷ്ട്രീയക്കാര്‍ വരുമെന്ന് അവര്‍ക്കുമറിയാം. അപ്പോഴാണ്‌ ഒത്തുതീര്‍പ്പുകളുണ്ടാക്കുന്നത്. ഈ രഷ്ട്രീയക്കാര്‍ക്ക് തീവ്രവാദത്തെ എതിര്‍ക്കാന്‍ കഴിയാതെ പോകുന്നു. അത്കൊണ്ടാണ്‌ ഇത്തരം സെമിനാറുകളില്‍ ആഗോള തീവ്രവാദത്തെക്കുറിച്ചും മറ്റും പ്രസംഗിച്ച് മതിയാക്കേണ്ടി വരുന്നതും, നമ്മുടെ കൈയെത്തുന്ന ദൂരത്തിലുള്ള തീവ്രവാദത്തെ തൊടാന്‍ കഴിയാതെ പോകുന്നതും. അങ്ങനെയാണ്‌ തീവ്രവാദം വളരുന്നത്." എന്നാല്‍ ഷാജി കണ്ണൂരിലെ സോളിഡാരിറ്റി ഓഫീസില്‍ ചെന്നത് തെരഞ്ഞെടുപ്പിന്റെ തലേന്നാളല്ല; നോമിനേഷന്‍ സമര്‍പ്പിച്ച അതേ ദിവസമാണ്‌.

അതിനു മുമ്പുള്ള ഒരു ഘട്ടത്തിലാണ്‌ എം.ഐ. ഷാനവാസ് കോഴിക്കോട്ട് ഹിറാ സെന്റര്‍ സന്ദര്‍ശിച്ചത്. ജമാഅത്ത് അമീര്‍ ടി.ആരിഫലി പറയുന്നതനുസരിച്ച് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതിനിധിയായാണ്‌ അദ്ദേഹം ഹിറയിലെത്തിയത്. എന്നാല്‍ ഇത് നിഷേധിക്കാന്‍ വേണ്ടി ഷാനവാസ് ചൂണ്ടിക്കാണിച്ചത് വളരെ വിചിത്രമായ ഒരു കാരണമാണ്‌. ഷാനവാസ് അസുഖം ബാധിച്ചതിനാല്‍ ഏതാനും മാസങ്ങള്‍ വിശ്രമത്തിലായിരുന്നു. അന്ന് ചില ജമാഅത്ത് നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എല്ലാ നേതാക്കള്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ നികത്താന്‍ വേണ്ടി അദ്ദേഹം ജമാഅത്ത് കേന്ദ്രമായ ഹിറാ സെന്റര്‍ സന്ദര്‍ശിച്ചുവെന്ന്. അല്ലാതെ ആ സന്ദര്‍ശനത്തിന്‌ തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന്. ഇത് നമ്മള്‍ വിശ്വസിക്കണമത്രെ.

കിനാലൂര്‍ സംഭവത്തെത്തുടര്‍ന്ന് സി.പി.എമ്മും ജമാഅത്തും തമ്മില്‍ അകന്നിരുന്നുവല്ലോ. അന്ന് ജമാഅത്ത് വിമര്‍ശനത്തിന്റെ ഒരു തേരോട്ടമാണ്‌ പിണറായി വിജയന്‍ നടത്തിയിരുന്നത്; സ്റ്റേജിലും പേജിലും. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്‌ അന്നദ്ദേഹം ഉന്നയിച്ചിരുന്നത്. അതില്‍ ഇപ്പോഴദ്ദേഹം ഖേദിക്കുന്നുണ്ടാവാം. കാരണം, ജമാഅത്ത് നേതാക്കളും പിണറായിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ യു.ഡി.എഫ് നേതാക്കളും അനുകൂല മീഡിയക്കളും സി.പി.എമ്മിനെതിരെ തിരിഞ്ഞിരിക്കുന്നു.

അവരുടെ വിമര്‍ശനത്തിന്റെ ചുരുക്കമിതാണ്‌: മാസങ്ങള്‍ക്ക് മുമ്പ് തീവ്രവാദികളെന്നും ഭീകരരെന്നും നിങ്ങള്‍ തന്നെ മുദ്രയടിച്ചവരുമായി ഇപ്പോള്‍ നിങ്ങള്‍ തന്നെ ചര്‍ച്ച നടത്തുകയാണോ എന്ന്. അല്ലാതെ ജമാഅത്ത് തീവ്രവാദ സംഘടനയാണെന്ന് അവര്‍ക്കഭിപ്രായമില്ലെന്ന്. അല്ലെങ്കില്‍, ജമാഅത്ത് നടത്തിയ തീവ്രവാദ പ്രചാരണങ്ങളും നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിച്ച്കൊണ്ട് പിണറായിയെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയണമായിരുന്നു. അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല; 'ജമാഅത്തിന്റെ വോട്ട് കിട്ടുകയില്ല അത് കൊണ്ട് ചോദിക്കുന്നില്ല' എന്ന നിലപാടിലാണ്‌ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ പലരുമുള്ളത്. അദ്ദേഹം നേരത്തെ പറഞ്ഞതിപ്രകാരമായിരുന്നു: 'ജമാഅത്ത് പിന്തുണ നല്‍കിയാല്‍, മുസ്‌ലിം ലീഗിന്റെ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തിട്ട് മാത്രമേ അത് സ്വീകരിക്കണോ വേണ്ടേ എന്ന് തീരുമാനിക്കുകയുള്ളു.' ലീഗ് സ്ഥാനാര്‍ത്ഥികളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിക്കൊണ്ട് വരുത്തിയ തിരുത്താകാം പുതിയ പ്രസ്താവന.

ഈ സംഭവത്തില്‍ പിണറായിക്കും സി.പി.എമ്മിനും ഒരു പാഠമുണ്ട്. അതിതാണ്‌: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആര്‍ക്കെതിരെയും ഉന്നയിക്കരുത്. ഉന്നയിച്ചാല്‍ അത് ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയാകും. ചരിത്രത്തിന്റെ കാവ്യനീതിയാണത്. ആ പ്രസ്താവന കാരണമായി ചില വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ നഷ്ടമാവുക തന്നെ ചെയ്യും . ഇനി ഒരു മാര്‍ഗ്ഗം കൂടി പിണറായിക്ക് മുമ്പിലുണ്ട്. അന്ന് ജമാഅത്തിനെതിരെ തീവ്രതയും ഭീകരതയും ആരോപിച്ചത് വെറുതെ പകപോക്കാന്‍ വേണ്ടി ചെയ്തതാണെന്ന് തുറന്ന് സമ്മതിക്കുക. അതിനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കുമോ?

അങ്ങനെയൊരു പ്രസ്താവന നടത്തിയാല്‍ അത് വസ്തുതാപരമായി തെറ്റാവുകയില്ല. ഈയിടെ കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് ഒരു അഫിഡവിറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞത് ജമാഅത്തിന്‌ തീവ്രവാദബന്ധം ഇല്ലെന്നാണ്‌. ആ അഫിഡവിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ഉദ്ധരിക്കുക മാത്രമേ സി.പി.എം നേതൃത്വം ചെയ്യേണ്ടതുള്ളു. അതോടെ അവര്‍ക്കെതിരെ, ജമാഅത്തുമായി ബന്ധപ്പെടുത്തി യു.ഡി.എഫ് ഉയര്‍ത്തുന്ന സകല വിമര്‍ശനങ്ങളും തകര്‍ന്ന് തരിപ്പണമാകും.

ജമാഅത്തിനെതിരെ സി.പി.എം ആരോപണമുന്നയിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട്, എന്നിട്ടും നിങ്ങളവര്‍ക്ക് വോട്ട് കൊടുക്കുകയണോ എന്നാണ്‌ ചിലര്‍ ചോദിക്കുന്നത്. വിമര്‍ശിച്ചവര്‍ക്ക് വോട്ട് കൊടുക്കുകയില്ലെന്ന് തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കാണ്‌ ജമാഅത്ത് വോട്ട് കൊടുക്കുക? രണ്ട് തവണ ജമാഅത്തിനെ നിരോധിച്ച കോണ്‍ഗ്രസിനോ? അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും അഭിമാനം കൊള്ളുകയും ചെയ്ത ലീഗിനോ?

താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി ജമാഅത്തിനെതിരെ ആരോപ്പണമുന്നയിക്കുകയാണ്‌ നേതാക്കന്മാര്‍ ചെയ്യുന്നത്. അവര്‍ക്കറിയാം ജമാഅത്തെ ഇസ്‌ലാമി ഒരു തീവ്രവാദ-ഭീകര സംഘടനയല്ലെന്ന്. എന്നാല്‍, യഥാര്‍ത്ഥ ഹിന്ദുത്വത്തേക്കാള്‍ കൂടുതലായി മൃദു ഹിന്ദുത്വത്തെ ഭയപ്പെടുന്ന നേതാക്കന്മാര്‍ക്ക് അത് തുറന്ന് പറയാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്ന് മാത്രം. നമുക്ക് കാത്തിരിക്കാം.


ദൈവത്തിന്റെ രാഷ്ട്രീയം
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

5 comments:

  1. ജമാഅത്ത് സെക്രട്ടരിയുടെ പത്രക്കുറിപ്പ്:
    നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിനകത്തും പുറത്ത് വിവിധ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രസ്ഥാന നിലപാട് രൂപപ്പെടുത്തുന്നതിന് മുമ്പ് ഇത്തരം ചര്‍ച്ചകള്‍ ജമാഅത്തെ ഇസ്ലാമിയില്‍ സാധാരണമാണ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും പുറത്തുള്ളവര്‍ക്കും അറിവുള്ള കാര്യവുമാണ് ഇത്. അത്കൊണ്ട്തന്നെ ഏതെങ്കിലും കക്ഷികളുമായി രഹസ്യ സംഭാഷണം നടത്തേണ്ട ആവശ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. തുറന്നതും സുതാര്യവുമാണ് ജമാഅത്തെ ഇസ്ലാമിയുടെ നടപടികള്‍.

    ജമാഅത്ത് ശൂറയില്‍ തെരഞ്ഞെടുപ്പ് നിലപാട് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. ശൂറ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം പ്രവര്‍ത്തകരുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് നിശ്ചയിച്ചത്. അതനുസരിച്ച് കേരളത്തിലുടനീളം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വെന്‍ഷനുകളില്‍ ശേഖരിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ഈ നടപടിക്രമങ്ങള്‍ക്കിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തുന്ന രാജി പ്രഖ്യാപനത്തിലെ യുക്തിയില്ലായ്മ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അനവസരത്തിലുള്ളതും അപക്വവുമാണ് ഇത്. ജമാഅത്ത് തീരുമാനത്തെ ഈ പ്രസ്താവന ഒരു തരത്തിലും ബാധിക്കുകയോ സ്വാധീനിക്കുകയോ ഇല്ല.

    യു.ഡി.എഫിന് അനുകൂലമായി മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടുരേഖപ്പെടുത്തണമെന്ന അഭിപ്രായം ശൂറാ ചര്‍ച്ചയില്‍ ഹമീദ് വാണിമേല്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ മറ്റാരും ശൂറയില്‍ പിന്താങ്ങുകയുണ്ടായില്ല. ശൂറയില്‍ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായം തീരുമാനമായി വരണമെന്നില്ല. അങ്ങിനെ ധരിക്കുന്നത് ശൂറാ സംവിധാനത്തെക്കുറിച്ച ധാരണക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

    സംഘടനാ താല്‍പര്യങ്ങള്‍ ജമാഅത്ത് തീരുമാനങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കാറില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളാണ് ജമാഅത്ത് പരിഗണിക്കുക. ന്യൂനപക്ഷ, ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ ജമാഅത്ത് പ്രത്യേകം പരിഗണിച്ചു വന്നിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുകയോ, പ്രശംസിക്കുകയോ ചെയ്യുന്നത് ജമാഅത്ത് തീരുമാനത്തെ ബാധിക്കേണ്ടതില്ല. അക്കാരണത്താലാണ് രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നതിനുശേഷവും സി.പി.എമ്മുമായി മറ്റു സംഘടനകളോടൊന്നപോലെ ജമാഅത്ത് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. മറിച്ചായിരുന്നെങ്കില്‍ രണ്ട് തവണ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോണ്‍ഗ്രസുമായോ 31 ദിവസം തുടര്‍ച്ചയായി ജമാഅത്തിനെതിരെ ലേഖനമെഴുതിയ മുസ്ലിം ലീഗുമായോ പ്രസ്തുത സംഭവത്തിന് ശേഷം ചര്‍ച്ച നടത്തുകയോ, അവരെ പിന്തുണക്കുകയോ ചെയ്യുമായിരുന്നില്ല.

    ഈ അസംബ്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ. രമേശ് ചെന്നിത്തലയുടേയും പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ചാണ്ടിയുടെയും പ്രതിനിധി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹിറാസെന്ററില്‍ വന്നിരുന്നു. യു.ഡി.എഫ് ഘടകകക്ഷിയായ സോഷ്യലിസ്റ് ജനതാദളള്‍ സമുന്നത നേതാവും ഹിറാസെന്റര്‍ സന്ദര്‍ശിക്കുകയുണ്ടായി. മുസ്ലിം ലീഗിന്റെ ഒട്ടേറെ സ്ഥാനാര്‍ഥികള്‍ ജമാഅത്ത് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.

    പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും, രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമായിരിക്കും ജമാഅത്ത് തീരുമാനം.

    എം.കെ. മുഹമ്മദലി
    ജനറല്‍ സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ

    ReplyDelete
  2. കൊടും ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനുമായി ജമാഅത്തെ ഇസ്ലാമിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപിച്ച പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി, ആര്‍.എസ്.എസ്., ബജ്‌റംഗദള്‍ അടക്കമുള്ള മതതീവ്രവാദ സംഘടനകളെ കോണ്‍ഗ്രസ് ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. എം.എം. ഹസന്‍ (മാധ്യമം. 7-4-2011)

    പിണറായിയുടെ വിവാദ ലേഖനത്തില്‍ അത്തരമൊരു പരാമര്‍ശമില്ല. അതിനാല്‍ ഈ ആരോപണത്തിന്റെ വസ്തുത മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ജയ്ഹിന്ദ് പ്രക്ഷേപണം ചെയ്ത് നമ്മുക്ക് മറക്കാമോ എന്ന് പരിപാടിയില്‍ പിണറായിയുടെ തത്സംബന്ധമായ ക്ലിപ്പിംഗ് കാണാന്‍ അവസരം ലഭിച്ചു. അതില്‍ പ്രബോധനം അമ്പതാം വാര്‍ഷിക പതിപ്പില്‍ കാഷ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് വന്ന ഒരു ഭാഗം. അത് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെതെന്ന രൂപത്തില്‍ പിണറായി വായിക്കുന്നത് കണ്ടു.

    അപ്പോള്‍ സംഭവമതാണ്. ഇതില്‍ തന്നെയും കൊടും ഭീകര പ്രസ്ഥാനമെന്നൊന്നും പറയുന്നില്ല. അതേക്കുറിച്ച് വിശദമായി ചര്‍ച നേരത്തെ നടത്തിയിട്ടുണ്ട്.

    ഇതൊക്കെ വെച്ചിട്ടാണ് കോണ്‍ഗ്രസ് പിണറായിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത്. പരിഹാരം അന്നത്തെ ആരോപണം വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല എന്ന് തുറന്ന് സമ്മതിക്കുകയും. ഇവിടെ പറയപ്പെടുന്നത് പോലെ ചര്‍ചക്ക് യോഗ്യമല്ലാത്ത ഒരു പ്രസ്ഥാനമായി ഞാന്‍ ജമാഅത്തെ ഇസ്ലാമിയെ കരുതുന്നില്ല എന്ന് പറഞ്ഞ ധീരമായി നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഈ ആരോപണം എന്നേ ആവിയായി പോയെനേ.

    എം.എം. ഹസ്സനും ഒരു പക്ഷെ ഈ ഗതി വന്നേക്കാം. ആര്‍.എസ്സ്. എസ്സും ബജ്‌റംഗദള്‍ തുടങ്ങിയ സായുധ തീവ്രാദിഗ്രൂപ്പുകളുമായി ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്ത് പറഞ്ഞതിലൂടെ ഒരര്‍ഥത്തില്‍ അക്രമത്തെ വെള്ളപൂശുകയാണ് ഹസ്സന്‍ ചെയ്യുന്നത്. ഏതായാലും ഇവരെക്കാള്‍ മെച്ചം പിണറായി തന്നെ എന്ന് തോന്നിപ്പോകുന്നു.

    ReplyDelete
  3. ജമാഅത്ത്: ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് തെളിവില്ലെന്ന് സര്‍ക്കാര്‍
    http://www.madhyamam.com/node/76452 കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. 20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് സര്‍ക്കാറിന് പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഇന്റലിജന്‍സ് എ.ഡി.ജി.പി, നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഹരജിയിലെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ദേശവിരുദ്ധ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രചരിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡീഷനല്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാകൂ. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനും എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കും. 1908ലെ ക്രിമിനല്‍ നിയമഭേദഗതി ആക്ടിലെ 16 ാം വകുപ്പ് പ്രകാരം ഒരു സംഘടനയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിക്രമങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് തെളിവില്ലാത്ത സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഈ വകുപ്പ് ബാധകമാക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘടന ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മറ്റും ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയത്. ഹരജിയില്‍ പറയുന്നതുപോലുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നതിനാലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

    ReplyDelete
  4. ഗീബല്സ് പറഞ്ഞതാണ് ശരി

    വേണ്ടത്ര ഒരു നുണ പറയുകയും അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്താല്‍ ആത്യന്തികമായി ജനങ്ങള്‍ അത് വിശ്വസിച്ചു കൊള്ളും

    ReplyDelete